മാതാവിന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി ഒരു താജ്മഹൽ തന്നെ പണികഴിപ്പിച്ച് തമിഴ്നാട് തിരുവാരൂരിൽ അമറുദ്ദീൻ ഷെയ്ഖ് ദാവൂദ്. പിതാവിന്റെ മരണശേഷം 4 സഹോദരിമാരെയും തന്നെയും വളർത്താൻ അമ്മ ജയ്ലാനി ബീവി സഹിച്ച കഷ്ടപ്പാടുകൾക്ക്, എന്നും നിലനിൽക്കുന്ന സ്മാരകം പണിയണമെന്ന ആഗ്രഹമാണ് താജ്മഹലിന്റെ മാതൃകയിൽ ഓർമക്കുടീരം പണിയാൻ അമറുദ്ദീനെ പ്രേരിപ്പിച്ചത്. 5 കോടി രൂപയാണു ചെലവായത്.
തിരുവാരൂരിനടുത്ത് അമ്മൈയപ്പൻ സ്വദേശികളായ അബ്ദുൽ ഖാദർ, ജെയ്ലാനി ബീവി ദമ്പതികളുടെ 5 മക്കളിൽ ഇളയയാളാണ് അമറുദ്ദീൻ ഷെയ്ഖ് ദാവൂദ്. ചെന്നൈയിൽ ഹാർഡ്വെയർ കട നടത്തിവന്ന അബ്ദുൽ ഖാദർ കുട്ടികൾക്കു പ്രായപൂർത്തിയാകുന്നതിനു മുൻപേ മരിച്ചു. 5 മക്കളുടെ വിദ്യാഭ്യാസവും വിവാഹവും അടക്കമുള്ള മുഴുവൻ ഉത്തരവാദിത്തങ്ങളും നിറവേറ്റാൻ ജയ്ലാനി ബീവിക്ക് കഠിനാധ്വാനം ചെയ്യേണ്ടി വന്നു.
2020ൽ ജയ്ലാനി ബീവി മരിച്ചതോടെയാണ് അമ്മയ്ക്ക് ഉചിതമായ സ്മാരകം പണിയണമെന്ന ആഗ്രഹം അമറുദ്ദീനിലുണ്ടായത്. തിരുച്ചിറപ്പള്ളിയിലെ സിവിൽ എൻജിനീയറുടെ സഹായത്തോടെ അമ്മയുടെ ജന്മദേശമായ അമ്മൈയപ്പനിൽ താജ്മഹലിന്റെ മാതൃകയിൽ കെട്ടിടം പണിയാൻ തീരുമാനിക്കുകയായിരുന്നു. രാജസ്ഥാനിൽ നിന്ന് എത്തിച്ച മാർബിൾ ഉപയോഗിച്ചാണ് സ്മാരകം നിർമിച്ചത്.
കഴിഞ്ഞ 2ന് ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കു പ്രവേശനം അനുവദിച്ച സ്മാരകം സന്ദർശിക്കാൻ ഒട്ടേറെ ആളുകൾ എത്തുന്നുണ്ട്. മാതാവിന്റെ മരണം അമാവാസി ദിനത്തിലായതിനാൽ എല്ലാ അമാവാസി ദിനങ്ങളിലും 1000 പേർക്ക് വീതം ബിരിയാണി വിതരണം ചെയ്യുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക