മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയെന്ന് സംശയിച്ച് മുസ്ലീം യുവാവിനെ മര്‍ദിക്കുകയും ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം ഉണ്ടായത്.
സംഭവത്തിന്റെ മുഴുവന്‍ വീഡിയോയും പ്രതികള്‍ പകര്‍ത്തിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതികള്‍ക്കു തന്നെ വിനയാകുകയായിരുന്നു. ജൂണ്‍ 13 നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, ഇരയുടെ കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് ശനിയാഴ്ച പ്രതികളെ അറസ്റ്റ് ചെയ്തു. കകോട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതി പ്രകാരം ജൂണ്‍ 13 ന് വില്ലേജ് ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോഴാണ് മൂന്ന് യുവാക്കള്‍ വന്ന് ബലം പ്രയോഗിച്ച് ഇരയെ ബൈക്കില്‍ ഇരുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയത്.
തുടർന്ന് ഒരു മൊബൈല്‍ മോഷണത്തെ കുറിച്ച് അവര്‍ ഇരയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ആരോപണം നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും തല മൊട്ടയടിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അവര്‍ സാഹിലിന്റെ ഒരു വീഡിയോയും റെക്കോര്‍ഡുചെയ്തു, അത് അവര്‍ പിന്നീട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പങ്കിട്ടു.
സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതിന് ശേഷമാണ് സാഹില്‍ പോലീസിനെ സമീപിച്ചത്. എന്നാല്‍ പൊലീസ് നടപടിയെടുക്കാന്‍ വിസമ്മതിക്കുകയും പകരം മോഷണക്കുറ്റം ചുമത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും ആരോപണമുണ്ട്.
പോലീസ് ഭീഷണിപ്പെടുത്തുക മാത്രമല്ല പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തതായി സല്ഹിലും കുടുംബവും ആരോപിക്കുന്നു. ജൂണ്‍ 17 ന് ഇരയുടെ മാതാപിതാക്കള്‍ പരാതി നല്കാന് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് (എഎസ്പി) സിറ്റിയെ സമീപിച്ചു. ആക്രമണത്തിന്റെ വൈറല്‍ വീഡിയോയും അവര്‍ തങ്ങളുടെ വാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവായി ഉപയോഗിച്ചു. ഇവരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് മൂന്ന് പ്രതികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക