കൊച്ചി: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പൻ (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നാല് തവണ നിയമസഭാംഗമായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു. 8 വർഷം മുൻപ് കുറവിലങ്ങാട്ട് എം.എ.ജോൺ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കവെ കുഴഞ്ഞുവീണ കുട്ടപ്പൻ അന്നുമുതൽ കിടപ്പിലായിരുന്നു.
മൃതദേഹം ഇന്ന് 9 മുതൽ 11 വരെ എറണാകുളം ഡിസിസി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് 4ന് പച്ചാളം ശ്മശാനത്തിൽ.
കെപിസിസി ജനറൽ സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, കോൺഗ്രസ് (ഐ) പട്ടികജാതി/ വർഗ സെൽ സംസ്ഥാന ചെയർമാൻ, കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗം, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കോൺഗ്രസ് പരിവർത്തനവാദി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ വന്ന കുട്ടപ്പൻ 1978-ൽ കോൺഗ്രസിൽ ചേർന്നു. 1980ൽ വണ്ടൂരിനെയും 1987ൽ ചേലക്കരയെയും 1996ലും 2001ലും ഞാറയ്ക്കലിനേയും പ്രതിനിധീകരിച്ചു നിയമസഭാംഗമായി. ഭാര്യ: ബീബി ജോൺ, രണ്ടു ആൺമക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക