കോട്ടയം: വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി നിഖിൽ തോമസ് പൊലീസ് പിടിയില്‍. കോട്ടയത്ത് വെച്ചാണ് അന്വേഷണ സംഘം നിഖിലിനെ പിടികൂടിയത്. 5 ദിവസമായി ഒളിവിലായിരുന്നു. കെഎസ്ആർടിസി ബസിൽ ഇരിക്കവെയായിരുന്നു കസ്റ്റഡിയിലെടുത്തത്. വൈകീട്ട് മുതൽ തന്നെ പൊലീസിന് മുന്നിൽ കീഴടങ്ങുമെന്ന സൂചനകൾ ഉണ്ടായിരുന്നു. പിന്തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു.
വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതിന് നിഖിലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നിഖിൽ ഒളിവിൽ പോയത്. നിഖിലിനെ എസ്.എഫ്.ഐയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
കായംകുളം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പതിനാല് അംഗ സംഘമായിട്ടായിരുന്നു അന്വേഷണം. നിഖിലിന്റെ മാതാപിതാക്കളെയും നിഖിലുമായി ബന്ധമുള്ള എട്ട് പേരെയും സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു.
വിവാദമായതിന് പിന്നാലെ, നിഖിൽ തോമസിനെ സിപിഎം പുറത്താക്കിയിരുന്നു. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ എസ്എഫ്ഐയും നിഖിലിനെ പുറത്താക്കിയിരുന്നു.
അതേസമയം, വ്യാജഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ നിഖിൽ തോമസിനെ സഹായിച്ചത് എസ്എഫ്ഐ നേതാവെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക