ന്യൂഡൽഹി: 77ാമത് സ്വാതന്ത്ര്യദിന സന്ദേശം നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. മഹത്തായ തലമുറയുടെ കണ്ണികളാണ് നാമെന്ന് സ്വാതന്ത്ര്യദിനം ഓർമിപ്പിക്കുന്നുവെന്നും ഭാരതീയ പൗരന്മാർ എന്നത് നമ്മുടെ വ്യക്തിത്വം ആണെന്നും രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ രാഷ്ട്രപതി തന്റെ ബാല്യകാല സ്മരണകൾ പങ്കുവെച്ചു.
ബാല്യത്തിലെ സ്വാതന്ത്ര്യ ദിന ഓർമ്മകളും ദ്രൗപതി മുർമ്മു പങ്കുവെച്ചു. തന്റെ ഗ്രാമത്തിലെ സ്കൂളിൽ ത്രിവർണ പതാക ഉയരുമ്പോൾ വല്യ ഊർജ്ജമായിരുന്നു തനിക്ക് ലഭിച്ചത്. തന്റെ ഹൃദയം ദേശസ്നേഹത്താൽ തുടിക്കും. ദേശീയ പതാകയ്ക്ക് സല്യൂട്ട് നൽകി ദേശീയ ഗാനം പാടും. ദേശഭക്തി ഗാനങ്ങൾ പാടുകയും മധുരം കഴിക്കുകയും ചെയ്യും. സ്വാതന്ത്ര്യ ദിനത്തിലെ ഓർമ്മകൾ എക്കാലവും ഓർമ്മയിൽ നിന്നിരുന്നു. ഒരു അധ്യാപികയായി ഈ ഓർമ്മകൾ വീണ്ടും അനുഭവിച്ചതിൽ താൻ ഭാഗ്യവതിയെന്നും ദ്രൗപതി മുർമ്മു സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു.
“മഹത്തായ തലമുറയുടെ കണ്ണികളാണ് നാമെന്ന് സ്വാതന്ത്ര്യദിനം ഓർമിപ്പിക്കുന്നു. ഭാരതീയ പൗരന്മാർ എന്നത് നമ്മുടെ വ്യക്തിത്വം ആണ്. ഓരോ ഇന്ത്യക്കാർക്കും തുല്യ അവകാശങ്ങളും തുല്യ അവസരങ്ങളുമാണിവിടെ. വനിതകൾ രാജ്യത്തിന്റെ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിന് പൗരന്മാർ പ്രാധാന്യം നൽകണം.
ഇന്ന് രാജ്യത്തിന്റെ അഭിമാനമുയർത്തി എല്ലാ മേഖലകളിലും സ്ത്രീകളുടെ സംഭാവനകളുണ്ട്. പണ്ട് സ്ത്രീകൾക്ക് കടന്നു ചെല്ലാൻ പോലും കഴിയാതിരുന്ന പല മേഖലകളിലും ഇന്ന് അവർ മുന്നിട്ടു നിൽക്കുന്നു. സ്ത്രീകളുടെ സാമ്പത്തികമായ ഉന്നമനത്തിന് രാജ്യം നൽകുന്ന പ്രാധാന്യം ഏറെ സന്തോഷം നൽകുന്നതാണ്. സാമ്പത്തിക സ്വാതന്ത്ര്യം എന്നത് സമൂഹത്തിലും കുടുംബത്തിലും സ്ത്രീകളുടെ സ്ഥാനം ഊട്ടിയുറപ്പിക്കും. സ്ത്രീകൾ ഇനിയും മുഖ്യധാരയിലേക്ക് കടന്നു വരണമെന്നാണ് ആഗ്രഹം”, രാഷ്ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക