തിരുവനന്തപുരം: മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന് ഷംസീറിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരായ കേസ് പിൻവലിക്കാൻ നീക്കം. സർക്കാർ നിർദേശത്തെ തുടർന്ന് പൊലീസ് നിയമ സാധുത പരിശോധിച്ചു. ഘോഷയാത്രയിൽ അക്രമം ഉണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാണിക്കാനാണ് നീക്കം.
തുടർനടപടി അവസാനിപ്പിക്കുന്നതായി കോടതിയിൽ റിപ്പോർട്ട് നൽകുന്നത് സർക്കാർ ആലോചിക്കുകയാണ്. കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനാൽ പിൻവലിക്കൽ അസാധ്യമെന്ന് സംശയമുണ്ടെങ്കിലും നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും.
തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതൽ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കൻറോൺമെൻ്റ് പൊലീസാണ് കേസെടുത്തത്. പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രക്ക് നേതൃത്വം നൽകിയ എൻഎസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാർ ഒന്നാം പ്രതി, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കുമെതിരെയാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക