മലപ്പുറം ജില്ലയിലെ തുവ്വൂരിൽ കൃഷിഭവൻ താൽക്കാലിക ജീവനക്കാരിയായ സുജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. തെളിവെടുപ്പിനിടെ കനത്ത പ്രതിഷേധവും ഉണ്ടായി. കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ മാതോത്ത് വിഷ്ണു, സഹോദരങ്ങളായ വൈശാഖ് വിവേക്, ഇവരുടെ പിതാവ് മുത്തു എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. ഇവർ കൃത്യം നടത്തിയ വിഷ്ണുവിന്റെ വീട്ടിലാണ് ആദ്യം പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്.
വാഹനത്തിൽ നിന്നും പ്രതികളെ പുറത്തിറക്കിയ മുതൽ നാട്ടുകാർ ഇവരെ വളഞ്ഞിരുന്നു. ഏറെ പണിപ്പെട്ടാണ് ഇവരെ വാഹനത്തിൽ നിന്നും പോലീസ് പുറത്തിറക്കിയത്. “മറ്റുള്ള കേസുപോലെ ഇത് ഒതുക്കി വിടാൻ സമ്മതിക്കില്ല, അനിൽകുമാർ എംഎൽഎക്കും ഇതിൽ പങ്കുണ്ട്, ഉന്നതർക്ക് ഇതിൽ പങ്കുണ്ട്, ആരൊക്കെ ഇതിൽ ഇടപെട്ടിട്ടുണ്ട് എന്ന് ഞങ്ങൾക്ക് അറിയണം ഇതങ്ങനെ ഒതുക്കാൻ ഞങ്ങൾ സമ്മതിക്കില്ല, ഇതിൽ ഞാൻ മാത്രമല്ല ഉന്നതർക്കും പങ്കുണ്ടെന്ന് പ്രതി പറഞ്ഞതാണ്” എന്നൊക്കെ നാട്ടുകാർ വിളിച്ചു പറയുന്നുണ്ടായിരുന്നു.
പ്രതികൾക്ക് നേരെ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് പോലീസ് ഇടപെട്ട് നാട്ടുകാരെ തള്ളി മാറ്റി. ഈ മാസം 11 തീയതി മുതൽ കാണാതായ തുവ്വൂർ
പള്ളിപ്പറമ്പ് സ്വദേശിയായ മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് വിഷ്ണു എന്ന യുവാവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. സുജിതയെ വീട്ടിൽ വച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിരുന്നു. വീട്ടുവളപ്പിലെ കുഴിയിൽ കുഴിച്ചിട്ട നിലയിലാണ് സുജിതയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. തെളിവു നശിപ്പിക്കാനും കേസ് വഴി തിരിച്ചുവിടാനും വിഷ്ണു നടത്തിയ ശ്രമം പോലീസ് മൃതദേഹം കണ്ടെത്തിയതോടെ പൊളിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക