ഇന്നുമുതൽ സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈകോ അറിയിച്ചു. 24ആം തീയതി മുതൽ സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മിൽമയുടെ പായസ കൂട്ട് സമയത്തിന് എത്താതിരുന്നത് കൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ ഒരു കിറ്റു പോലും പല ജില്ലകളിലും നൽകാൻ സാധിച്ചിരുന്നില്ല.
തിരുവനന്തപുരം, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഭാഗികമായി ഇന്നലെ കിറ്റ് വിതരണം നടത്തി. കിറ്റ് വിതരണത്തിന്റെ പുരോഗതി ഇന്നുമുതൽ അറിയിക്കണമെന്ന് ഭക്ഷമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ തന്നെ ആളുകൾ കിറ്റ് വാങ്ങാൻ എത്തുന്നുണ്ടെങ്കിലും സാധനങ്ങൾ ലഭ്യമല്ലാത്തതിനാൽ വാങ്ങാൻ കഴിയാതെ മടങ്ങിപ്പോകുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രമാണ് സംസ്ഥാനത്ത് ഇപ്രാവശ്യം ഓണക്കിറ്റ് വിതരണം നടത്തുന്നത്.
മഞ്ഞക്കാർഡ് ഉടമകൾക്ക് പുറമേ അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും കഴിയുന്ന 20,000 പേർക്ക് കൂടി ഓണക്കിറ്റ് ഉണ്ടാവുമെന്ന് സപ്ലൈക്കോ നേരത്തെ അറിയിച്ചിരുന്നു. തുണി സഞ്ചിയടക്കം 14 ഇനം സാധനങ്ങൾ ഇത്തവണത്തെ ഓണക്കിറ്റിൽ നൽകാനാണ് സപ്ലൈകോ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം 93 ലക്ഷം കാർഡുടമകളിൽ 87 ലക്ഷം കാർഡുടമകൾക്കും സർക്കാർ ഓണക്കിറ്റ് ലഭ്യമാക്കിയിരുന്നു. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയും അതിന്റെ ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് ഇത്തവണ മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമായി ഓണക്കിറ്റ് വിതരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക