സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് തലവൻ അരുൺകുമാർ സിൻഹ അന്തരിച്ചു. 61 വയസ്സായിരുന്നു. ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. 1987 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായ അരുൺകുമാർ 2016 മുതൽ എസ്പിജിയുടെ ഡയറക്ടർ ആണ്. കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അരുൺകുമാർ സിൻഹ പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നു.
ജാർഖണ്ഡിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അരുൺകുമാർ സിൻഹ തിരുവനന്തപുരം ഡിസിപി കമ്മീഷണർ, റെയിഞ്ച് ഐജി, ഇന്റലിജൻസ് ഐജി, അഡ്മിനിസ്ട്രേഷൻ ഐജി എന്നിങ്ങനെ കേരളത്തിലെ പോലീസിലെ എല്ലാ പദവികളും അലങ്കരിച്ചിട്ടുണ്ട്. മാലിദ്വീപ് പ്രസിഡന്റ് ആയിരുന്ന അബ്ദുൽ ഗയൂമിനെ വധിക്കാൻ ശ്രമിച്ച മുഖ്യസൂത്രധാരനെ തലസ്ഥാനത്തുനിന്നും പിടികൂടിയപ്പോൾ ക്രമസമാധാനം ചുമതല വഹിച്ചിരുന്നത് അരുൺകുമാർ സിൻഹയാണ്.
ഇമെയിൽ വധഭീക്ഷണി, ലെറ്റർ ബോംബ് കേസ് എന്നിങ്ങനെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും എതിരെ നടന്ന സുപ്രധാന കേസുകൾ തെളിയിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ക്രൈം സ്റ്റോപ്പർ സംവിധാനം നഗരത്തിൽ കൊണ്ടുവന്നത് സിൻഹ സിറ്റി പോലീസ് കമ്മീഷണർ ആയപ്പോഴാണ്. സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും സിൻഹ കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക