എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറുടെ ലൈംഗിക അതിക്രമ പരാതിയിൽ പ്രതിയായ മുതിർന്ന ഡോക്ടറുടെ അറസ്റ്റ് കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും വരെ പ്രതിയായ ഡോക്ടർ മനോജിനെ അറസ്റ്റ് ചെയ്യരുതെന്ന് എറണാകുളം ജില്ലാ സ്റ്റേഷൻ കോടതി പോലീസിന് നിർദ്ദേശം നൽകി.
ഇന്നലെ പരാതിക്കാരിയായ വനിത ഡോക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവം നടന്ന 2019ലെ മെഡിക്കൽ രേഖകൾ ആശുപത്രിയിൽ നിന്ന് ശേഖരിക്കാനും തുടർന്ന് പ്രതിയായ ഡോക്ടർ മനോജിനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാനുമായിരുന്നു പോലീസ് തീരുമാനിച്ചിരുന്നത്. അതിനിടയിലാണ് പ്രതിയുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടത്.
സെപ്റ്റംബർ 1ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വനിതാ ഡോക്ടർ 2019ൽ താൻ ഹൗസ് സർജൻസി ചെയ്യുന്ന സമയത്ത് സീനിയർ ഡോക്ടർ ബലമായി മുഖത്ത് ചുംബിച്ചതായി പോസ്റ്റ് ഇട്ടിരുന്നു. സംഭവത്തിൽ വനിതാ ഡോക്ടറിൽ നിന്ന് വിവരം തിരക്കി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ആശുപത്രി സൂപ്രണ്ട് പരാതി നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക