ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്ത് എക്സൈസ് രജിസ്റ്റര്‍ ചെയ്തത് 10,469 കേസുകള്‍. ഇതില്‍ 833 കേസുകള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ടതും 1851 എണ്ണം അബ്കാരി കേസുകളുമാണ്.
മയക്കുമരുന്ന് കേസുകളില്‍ 841 പേരും അബ്കാരി കേസുകളില്‍ 1479 പേരും അറസ്റ്റിലായിട്ടുണ്ട്.ഓഗസ്റ്റ് 6-ന് ആരംഭിച്ച ഓണം സ്പെഷ്യല്‍ ഡ്രൈവ് സെപ്റ്റംബര്‍ 5 -നാണ് അവസാനിച്ചത്. 3.25 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് ഓണം ഡ്രൈവിന്റെ ഭാഗമായി എക്സൈസ് പിടിച്ചത്. ഓണം സ്പെഷ്യല്‍ ഡ്രൈവ് വിജയിപ്പിച്ച എല്ലാ എക്സൈസ് സേനാംഗങ്ങളെയും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു.
ഓണം ഡ്രൈവിന്റെ ഭാഗമായി 13,622 പരിശോധനകളാണ് എക്സൈസ് നടത്തിയത്. മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 942 റെയ്ഡുകളും സംഘടിപ്പിച്ചു. 1,41,976 വാഹനങ്ങള്‍ പരിശോധിച്ചു. മയക്കുമരുന്ന് കേസുകളില്‍ 56 വാഹനങ്ങളും അബ്കാരി കേസുകളില്‍ 117 വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.2203 കിലോ പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചത്.
ഓണം ഡ്രൈവിന്റെ ഭാഗമായി 409.6 ഗ്രാം എംഡിഎംഎ, 77.64 ഗ്രാം ഹെറോയിന്‍, 9 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 8.6 ഗ്രാം ഹാഷിഷ്, 32.6 ഗ്രാം ഹാഷിഷ് ഓയില്‍, 83 ഗ്രാം മെതാംഫെറ്റമിന്‍, 50.84 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 2.8ഗ്രാം ട്രെമഡോള്‍ എന്നിവ പിടിച്ചെടുത്തു.
194.46 കിലോ കഞ്ചാവ്, 310 കഞ്ചാവ് ചെടികള്‍ എന്നിവയും കസ്റ്റഡിയിലെടുത്തു. അബ്കാരി കേസുകളില്‍ 1069.1 ലിറ്റര്‍ ചാരായം, 38311 ലിറ്റര്‍ വാഷ്, 5076.32 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 585.4 ലിറ്റര്‍ വ്യാജമദ്യം, 1951.25 ലിറ്റര്‍ അന്യ സംസ്ഥാന മദ്യം എന്നിവയും പിടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക