ഇടുക്കി: ഇടുക്കി ഡാമിലെ അതിസുരക്ഷാ മേഖലയില്‍ കയറി ഹൈമാസ് ലൈറ്റുകളുടെ ചുവട്ടില്‍ താഴിട്ട് പൂട്ടിയ സംഭവത്തിൽ പ്രതി പാലക്കാട് ഒറ്റപ്പാലം സ്വദേശിയെന്ന് കണ്ടെത്തി. വിദേശത്തുള്ള യുവാവിനെ നാട്ടിലേക്ക് എത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്.
ജൂലൈ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡാം സന്ദര്‍ശിക്കാന്‍ എത്തിയ പാലക്കാട് സ്വദേശി അകത്ത് പ്രവേശിച്ച് ഹൈമാസ് ലൈറ്റുകളുടെ ചുവട്ടില്‍ താഴിട്ട് പൂട്ടുകയായിരുന്നു. 11 സ്ഥലത്താണ് താഴുകള്‍ കണ്ടെത്തിയത്. സുരക്ഷാ വീഴ്ച സംഭവിക്കുന്നത് പകല്‍ മൂന്നുമണിക്ക് ശേഷമാണ്. ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ താഴുകള്‍ പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വിനോദ സഞ്ചാരിയായെത്തിയ യുവാവ് ചെയ്തതാണെന്ന് മനസ്സിലായത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒറ്റപ്പാലം സ്വദേശിയാണ് ഇയാളെന്ന് കണ്ടെത്തി. വാടകക്കെടുത്ത കാറിലാണ് ഇയാള്‍ ഇടുക്കിയിലെത്തിയത്. ഇതിനിടെ ഇയാള്‍ വിദേശത്തേക്ക് പോയി. പൊലീസിന്റെ കര്‍ശന പരിശോധന മറി കടന്ന് ഇയാള്‍ താഴുകളുമായി അകത്തു കടന്നത് വൻ സുരക്ഷ വീഴ്ചയാണ്. സംഭവം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം നടത്തുന്നുണ്ട്. പൊലീസിന്റെ വീഴ്ചയും പരിശോധിക്കുന്നുണ്ട്. എന്തു കൊണ്ടാണ് ഇയാള്‍ ഇത്തരത്തില്‍ ചെയ്തതെന്നും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക