കണ്ണൂര്‍: സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തുന്നതിന് സിപിഎം നേതാവ് പി ജയരാജന്റെ മകന് ജയിന് രാജിന് എതിരെ വിമർശനവുമായി ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. ഡിവൈഎഫ്ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറി കിരണിന് എതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തുന്നെന്നതിന് എതിരെയാണ് വിമര്‍ശനം. കിരണിനെ സഭ്യമല്ലാത്ത ഭാഷയില്‍ വിമര്‍ശിച്ച് ജയിന് രാജ് കഴിഞ്ഞ ദിവസങ്ങളില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ്, ജയിന്റെ പേര് പരാമര്‍ശിക്കാതെ ഡിവൈഎഫ്ഐയുടെ വിമര്‍ശനം.
സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി ഡിവൈഎഫ്ഐയെയും പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയായ കിരണിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിക്കുന്നു. സഭ്യേതരഭാഷ ഉപയോഗിച്ച് വ്യക്തികളെയും മറ്റും ആക്ഷേപിക്കുന്നതിന് സോഷ്യല്‍ മീഡിയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അത് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കുന്നില്ലെന്നും ഡിവൈഎഫ്ഐ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്.
ആശയ പ്രചാരണത്തിനുള്ള വേദിയായി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. സോഷ്യല്‍ മീഡിയകളില്‍ പ്രത്യേകിച്ച് ഫേസ്ബുക്കില്‍ വ്യാജ ഐഡികളെ ഉപയോഗിച്ചും പലരുടെയും പേരില്‍ ഐഡികള്‍ നിര്‍മിച്ചും ഡിവൈഎഫ്ഐയെയും നേതാക്കളെയും വ്യക്തിഹത്യ നടത്താനുള്ള ആസൂത്രിത ശ്രമം ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഡി.വൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക