ഇന്ത്യ ആതിഥേയരായ പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് സമാപനമായി. ഔദ്യോഗികമായി ജി 20 ഉച്ചകോടിയുടെ അധ്യക്ഷപദവി അടുത്ത ഉച്ചകോടിയുടെ ആതിഥേയരാകുന്ന ബ്രസീലിന് പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറി. ഉച്ചകോടി സമാപിച്ചതായി പ്രഖ്യാപിച്ച നരേന്ദ്രമോദി ഉച്ചകോടിയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ നവംബറിൽ വെർച്വൽ ഉച്ചകോടി സംഘടിപ്പിക്കണമെന്നും ശുപാർശ ചെയ്തു. ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയെ അഭിനന്ദിക്കുന്നതായും ജി 20 ഉച്ചകോടിയുടെ അധ്യക്ഷപദവി കൈമാറുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.
ഡിസംബർ ഒന്നിന് ഔദ്യോഗികമായി ബ്രസീൽ അധ്യക്ഷ പദവി ഏറ്റെടുക്കും. സ്ഥിര വികസനത്തിലും ഊർജ്ജ പരിവർത്തനത്തിലും പട്ടിണിക്ക് എതിരെയുള്ള പോരാട്ടത്തിന് മുൻതൂക്കം നൽകുമെന്നും യു എൻ സുരക്ഷാ കൗൺസിലിൽ കൂടുതൽ വികസ്വര രാജ്യങ്ങളെ ഉൾപ്പെടുത്തണമെന്നും അതുവഴി രാഷ്ട്രീയ ബലം വീണ്ടെടുക്കാൻ ആകുമെന്നും ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ വ്യക്തമാക്കി. സമാപന യോഗത്തിനു മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം രാജ്ഘട്ടിലെത്തി നേതാക്കൾ മഹാത്മാഗാന്ധിക്ക് ആദരമർപ്പിക്കുകയും രാജ്ഘട്ടിൽ ഒന്നിച്ച് പുഷ്പചക്രമർപ്പിച്ച ശേഷം ഒരു മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക