സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഇനിമുതൽ സോഷ്യൽ വർക്കർമാരുടെ സേവനം കൂടി ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് എം എസ് ഡബ്ലിയു/ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയ ബിരുദമുള്ളവരുടെ സേവനം സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കുന്നത്.
മെഡിക്കൽ കോളേജുകളിൽ ജന സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, ചികിത്സയുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യപ്രവർത്തകർക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സർക്കാർ സർക്കാർ ആശുപത്രികളിൽ ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കി വരുന്നത്. സോഷ്യൽ വർക്കർമാരുടെ സേവനം കൂടി ലഭ്യമാക്കുന്നതോടെ അത്യാഹിത വിഭാഗത്തിൽ സമയബന്ധിതമായി മികച്ച ചികിത്സ നൽകുന്നതോടൊപ്പം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായകരമായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയവയും സർക്കാർ ലക്ഷ്യം വെക്കുന്നു. ജനങ്ങൾക്ക് സഹായകരമാകുന്ന പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾക്കാണ് ഇവരുടെ സേവനം വിനിയോഗിക്കുകയെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
കൺട്രോൾ റൂം, പി ആർ ഒ സേവനവും രോഗികളുമായും കൂട്ടിരിപ്പുമായും സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ലഭ്യമാക്കാൻ മന്ത്രി വീണ ജോർജ് ഉന്നതല യോഗത്തിൽ നിർദ്ദേശം നൽകിയതിനെ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ സോഷ്യൽ വർക്കറുടെ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവിധ കോളേജുകളിൽ നിന്നുള്ള 15 എം എസ് ഡബ്ലിയു പൂർത്തിയാക്കിയവർക്ക് വിവിധ ഘട്ടങ്ങളിലായി പരിശീലനം നൽകി.
സോഷ്യൽ വർക്കർമാരുടെ സേവനം ഘട്ടം ഘട്ടമായി എല്ലാം മെഡിക്കൽ കോളേജുകളിലും വ്യാപിപ്പിക്കും എന്നും നിലവിൽ തിരുവനന്തപുരത്തിന് പുറമേ ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കിവരുന്ന ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളേജുകളിൽ ആദ്യഘട്ടമായി സോഷ്യൽ വർക്കർമാരുടെ സേവനം ലഭ്യമാക്കും എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക