മുഖ്യമന്ത്രി ആദ്യം പറയേണ്ടത് ഉമ്മൻചാണ്ടിയോടുള്ള മാപ്പാണ് എന്നും വിശ്വസിച്ചത് ഇല്ലാത്ത ആരോപണങ്ങളുടെ പേരിൽ ഉമ്മൻചാണ്ടിയെ ഹീനമായി വ്യക്തിഹത്യ നടത്തി എന്നും സോളാർ കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടത്തിയ അടിയന്തര പ്രമേയ ചർച്ചയിൽ ഷാഫി പറമ്പിൽ എംഎൽഎ. വിഎസ് ഉൾപ്പെടെയുള്ളവർ ഹീനമായി ഉമ്മൻചാണ്ടിയെ വ്യക്തിഹത്യ നടത്തി എന്നും ഷാഫി പറമ്പിൽ നിയമസഭയിൽ പറഞ്ഞു.
നിയമസഭയിൽ ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞത്;
“പച്ചക്കള്ളങ്ങളുടെ ഗോപുരങ്ങളിൽ ഇരുന്നാണ് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞത്. മുഴുവൻ ആരോപണങ്ങളും വസ്തുതാ വിരുദ്ധമാണെന്ന് സിബിഐ തന്നെ പറയുന്നു. വ്യാജ കത്തുകളുടെ പേരിൽ സത്യസന്ധനായ പൊതുപ്രവർത്തകനെ വേട്ടയാടിയവർ മാപ്പ് പറയണം. സോളാർ കേസ് രാഷ്ട്രീയ ദുരന്തമാണ്. നിരപരാധി ആണെന്നറിഞ്ഞിട്ടും ഉമ്മൻചാണ്ടിയെ ക്രൂരമായി വേട്ടയാടി. പരാതിക്കാരിയിൽ നിന്ന് കത്ത് വാങ്ങേണ്ടത് ആരുടെയൊക്കെയോ താല്പര്യം ആയിരുന്നു. നന്ദകുമാറിന് ദല്ലാൽ എന്ന പേര് വന്നത് എന്നുമുതൽ ആണെന്ന് എല്ലാവർക്കും അറിയാം. പരാതിക്കാരിയെ മുഖ്യമന്ത്രിക്ക് കാണാൻ ധല്ലാല അവസരം ഉണ്ടാക്കിക്കൊടുത്തത് എങ്ങനെയാണ്. സ്ത്രീയുടെ പരാതി ആയതുകൊണ്ട് എഴുതി വാങ്ങിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പരാതി നൽകാൻ എത്തിയ ജിഷ്ണുവിന്റെ അമ്മയെ തെരുവിൽ വലിച്ചിഴച്ച കൂട്ടരാണ് ഇടതുപക്ഷം. പിസി ജോർജിനെ പോലുള്ള പൊളിറ്റിക്കൽ വേസ്റ്റിന്റെ വാക്കുകേട്ടാണ് സർക്കാർ മുന്നോട്ട് പോയത്. ഈ വിധം ഒരു അധിക്ഷേപം നേരിടേണ്ടിയിരുന്ന ആളാണോ ഉമ്മൻചാണ്ടി. 2016ൽ മുഖ്യമന്ത്രി അധികാര കസേരയിൽ ഇരുന്നത് പരാതിക്കാരിയുടെ സ്പോൺസർഷിപ്പിൽ ആണോ എന്ന് വ്യക്തമാക്കണം. ക്രിമിനൽ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരണം ഉമ്മൻചാണ്ടിയോട് രാഷ്ട്രീയമായി മാപ്പ് പറയണം”.
പ്രതികരിക്കാൻ ഇവിടെ എഴുതുക