തിരുവനന്തപുരം: സമൂഹമാധ്യമത്തിൽ മോശമായ പോസ്റ്റുകളും കമന്റുകളും ഇട്ടവർക്കെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി. പോസ്റ്റുകളുടെയും കമന്റുകളുടെയും സ്ക്രീൻഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുക്കണം എന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ജീവിച്ചിരിക്കുമ്പോള്‍ ആവോളം അപ്പയെ വേട്ടയാടിയ എതിരാളികള്‍, മരണ ശേഷവും അദ്ദേഹത്തിന്റെ ഓര്‍മ്മകളെ പോലും ഭയക്കുന്നത് കൊണ്ടാണ് അത് തുടരുന്നത് എന്ന് മറിയ പറഞ്ഞു. ഇതിനെല്ലാമുള്ള മറുപടിയാണ് പുതുപ്പള്ളിയില്‍ ചാണ്ടി ‘ഉമ്മനുണ്ടായ മഹാവിജയം. പുതുപ്പള്ളിയിലെ പരാജയത്തിന്റെ പക തീര്‍ക്കലാണ് രാഷ്ട്രീയത്തില്‍ പോലും ഇല്ലാത്ത തനിയ്ക്കെതിരെ സിപിഎം സൈബര്‍ സംഘം നടത്തുന്നതെന്നും, ഇത് ഏറ്റവും അപലപനീയമാണെന്നും മറിയ പറഞ്ഞു.
‘പോരാളി ഷാജി’ ഉള്‍പ്പെടെയുള്ള ഇടത് അനുകൂല പ്രൊഫൈലുകളിലാണ് ദിവസങ്ങള്‍ക്ക് മുന്‍പ് മോശമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ചില പോസ്റ്റുകള്‍ പിന്നീട് ഡിലീറ്റ് ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ ഇളയ മകള്‍ അച്ചു ഉമ്മനെതിരെയും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്ത് സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക