സംസ്ഥാനത്ത് ഓണം ബംബർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ റെക്കോർഡ് വിൽപ്പനയുമായി പാലക്കാട് ജില്ല. ഇതുവരെ11,70,050 തിരുവോണം ബംബർ ടിക്കറ്റുകൾ ആണ് പാലക്കാട് ജില്ലയിൽ മാത്രം വിറ്റഴിച്ചത്. 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ടിക്കറ്റ് വിൽപ്പനയിലൂടെ ജില്ല കൈവരിച്ചത് 46.80 കോടി രൂപയാണെന്ന് ജില്ലാ ലോട്ടറി ഓഫീസർ അറിയിച്ചു.
ജില്ലാ ലോട്ടറി ഓഫീസിൽ മാത്രം 7,23,300 ടിക്കറ്റുകളാണ് വിറ്റത്. ചിറ്റൂർ സബ് ഓഫീസില്‍ 2,09,450 ടിക്കറ്റുകളും പട്ടാമ്പി സബ് ഓഫീസിൽ 2,37,300 ടിക്കറ്റുകളുമാണ് വിറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ് നടക്കുക. ജൂലൈ 27ന് ആരംഭിച്ച ടിക്കറ്റ് വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന തൃശ്ശൂർ ജില്ലയാണ്. തൃശ്ശൂർ ജില്ലയെക്കാൾ രണ്ടു ലക്ഷത്തിലധികം ടിക്കറ്റുകളാണ് പാലക്കാട് ജില്ലയിൽ വിറ്റഴിച്ചത്.
ആകെ 125 കോടിയുടെ സമ്മാനങ്ങൾ നൽകുന്ന ഓണം ബമ്പറിൽ ഒന്നാം സമ്മാനമായി 25 കോടി രൂപയും രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം പത്തുപേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തുപേർക്കും ആണ് നൽകുന്നത്. ഇത് കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും ടിക്കറ്റിൽ നൽകുന്നുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞവർഷം 67 ലക്ഷം ടിക്കറ്റുകൾ സംസ്ഥാനത്ത് ആകെ വിറ്റഴിച്ചപ്പോൾ പാലക്കാട് ജില്ലയിൽ മാത്രം വിറ്റത് 10.5 ലക്ഷം ടിക്കറ്റുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക