ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ പൂർണമായും റദ്ദാക്കി ഒമാൻ വിമാന കമ്പനി. ഒമാൻ ബജറ്റ് വിമാനമായ സലാം എയർ ആണ് ഇന്ത്യയിലേക്കുള്ള സർവീസ് ഒക്ടോബർ 1 മുതൽ പൂർണ്ണമായും നിർത്തലാക്കുന്നത്. വിമാനങ്ങൾ ഇന്ത്യയിലേക്ക് അനുവദിക്കുന്നതിനുള്ള പരിമിതി മൂലമാണ് സർവീസുകൾ പൂർണമായും നിർത്തുന്നത് എന്ന് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിലൂടെ കമ്പനി വ്യക്തമാക്കുന്നു.
ഒക്ടോബർ ഒന്നു മുതൽ വെബ്സൈറ്റിൽ നിന്ന് ബുക്കിംഗ് സൗകര്യവും നീക്കിയിട്ടുണ്ട്. സർവീസ് റദ്ദാക്കിയതായി നേരത്തെ ടിക്കറ്റ് റിസർവേഷൻ ചെയ്ത എല്ലാ യാത്രക്കാർക്കും സന്ദേശവും ലഭിച്ചു. എത്രകാലത്തേക്കാണ് സർവീസ് നിർത്തുന്നത് എന്നതിനെക്കുറിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും യാതൊരുവിധ വിശദീകരണവും ഉണ്ടായിട്ടില്ല.
നിരവധി പേരാണ് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്ന സലാം എയറിനെ ആശ്രയിച്ചിരുന്നത്. മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ തിരിച്ചടിയാണ് സലാം എയറിന്റെ പിന്മാറ്റം. സർവീസുകൾ കുറയുന്നത് വൻതോതിൽ വിമാന ടിക്കറ്റ് നിരക്കുകൾ വർധിക്കുന്നതിന് കാരണമാകും. അടുത്ത മാസങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക