ഗാങ്ടോക്: സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. പ്രളയത്തിൽ സൈനികരടക്കം നൂറിലേറെ പേരെ കണ്ടെത്താൻ തിരച്ചിൽ പുരോഗമിക്കുകയാണ്. കാണാതായ സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദേശീയ ദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘങ്ങളെ കേന്ദ്ര സർക്കാർ സിക്കിമിലേക്ക് അയച്ചു.
ബുധനാഴ്ച പുലർച്ചെയുണ്ടായ പ്രളയത്തിൽ കനത്ത നാശനഷ്ടമാണ് ടീസ്റ്റ നദിക്കരയിൽ സൃഷ്ടിച്ചിരിക്കുന്നത്. പ്രളയം രൂക്ഷമായി ബാധിച്ച റാങ്പോ, സിങ്തം, ഡിക്ചു എന്നീ മേഖലകളിലെ ജനവാസ കേന്ദ്രങ്ങൾ വെള്ളത്തിനടിയിലാണ്.
ഒക്ടോബർ 15 വരെ സിക്കിമിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ടീസ്റ്റ നദിയിലൂടെ കുത്തിയൊലിച്ചെത്തിയ പ്രളയജലം വടക്കൻ സിക്കിമിലെ ചുങ്താം ഡാമും ജലവൈദ്യുതിനിലയവും തകർത്തെറിയുകയായിരുന്നു.
ടീസ്റ്റ നദിക്കരയിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു. കരസേന, ദുരന്ത നിവാരണ സേന എന്നിവയുടെ നേതൃത്വത്തിൽ ഇവർക്ക് ഭക്ഷണവും മറ്റു സഹായങ്ങളുമെത്തിച്ചു. പ്രളയത്തിൽ സിക്കിമിൽ 11 പാലങ്ങളും 277 വീടുകളും ഒലിച്ചുപോയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക