പ്രശസ്ത നാടൻപാട്ട് കലാകാരനായ രാജേഷ് കരുവന്തല അന്തരിച്ചു. 47 വയസ്സായിരുന്നു. ഖത്തറിൽ സുപ്രീം എജുക്കേഷൻ കൗൺസിൽ ഓഫീസിൽ ജീവനക്കാരനായ ഇദ്ദേഹം അവിടെവച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്.
ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ കൂടുതലായും പാട്ടുകൾ പാടിയ ഇദ്ദേഹം ജോലിക്ക് എത്താത്തതിനെ തുടർന്ന് താമസസ്ഥലത്ത് അന്വേഷിച്ചെത്തിയവരാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഖത്തറിലെ ഹമ്ദ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടർന്നു വരുന്നു.
മിമിക്രിയിലും തിളങ്ങിയ ഇദ്ദേഹം സ്വന്തമായി പാട്ടുകളെഴുതുകയും ആൽബങ്ങളിൽ പാടി അഭിനയിക്കുകയും ചെയ്തു. കോവിഡ് സമയത്ത് ജാഗ്രത സന്ദേശം നാടൻ പാട്ടിന്റെ ഈണത്തിൽ വരികളാക്കി അവതരിപ്പിച്ചത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 20 ദിവസം മുൻപാണ് കഴിഞ്ഞ ഓണത്തിന് നാട്ടിലെത്തിയ ഇദ്ദേഹം അവധി കഴിഞ്ഞ് ഖത്തറിലേക്ക് മടങ്ങിയത്. ലതയാണ് ഭാര്യ. ആഘോഷ്, ആമ്പൽ എന്നിവർ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക