തിരുവനന്തപുരം: വാഹനസംബന്ധമായ ഉടമസ്ഥാവകാശ കൈമാറ്റം, പെര്‍മിറ്റ് സേവനങ്ങള്‍, ഫിനാന്‍സ് സേവനങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും ആധാര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറാനൊരുങ്ങുന്നു. ഇടനിലക്കാരെ ഒഴിവാക്കാനും ഓണ്‍ലൈന്‍ അപേക്ഷ നടപടികള്‍ സുതാര്യമാക്കാനുമാണ് ക്രമീകരണം ഏര്‍പ്പെടുത്തുന്നത്.
. രണ്ട് വര്‍ഷം മുമ്പ് പരീക്ഷിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പരാജയപ്പെട്ട ആധാര്‍ അധിഷ്ഠിത സേവന സംവിധാനമാണ് ഇപ്പോള്‍ വീണ്ടും നിര്‍ബന്ധമാക്കുന്നത്.
2021 ഡിസംബറില്‍ ആദ്യത്ത ആധാര്‍ അധിഷ്ഠിത സംവിധാനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല. ബദല്‍ സൗകര്യമെന്ന നിലയില ആധാര്‍ നമ്പറിന് പുറമേ മൊബൈല്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഓപ്ഷന് കൂടി അന്ന് നല്‍കിയിരുന്നു.ആധാര്‍ നല്കിയാല് ആധാര്‍ ലിങ്ക് ചെയ്ത നമ്പറിലേക്കും മൊബൈല്‍ ഫോണ്‍ നല്കിയാല് ആ നമ്പറിലേക്കും ഒടിപി ലഭ്യമാകുമായിരുന്നു. എന്നാല്‍ ഇടനിലക്കാര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്കി ഒടിപി സ്വീകരിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുന്ന സ്ഥിതിയിലെത്തിയിരുന്നു കാര്യങ്ങള്‍.
ക്രമേണ ആധാര്‍ ഇല്ലാതെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്കുന്ന രീതി മാത്രമായി. ഇതാണ് ഇപ്പോള്‍ അവസാനിപ്പിക്കുന്നതും ആധാറില്‍ മാത്രമായി ഒ.ടി.പി സേവനം പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് ഉത്തരവിറക്കിയിരിക്കുന്നതും. നിലവില്‍ ഉടമയുടെ മൊബൈല്‍ നമ്പര്‍ അടിസ്ഥാനമാക്കി സ്വീകരിക്കുന്ന അപേക്ഷകള്‍ കൂടി ആധാറിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിന് അനുസരിച്ച് വാഹന്‍ സോഫ്റ്റ്വെയറില് കൂടി മാറ്റം വരുത്തേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക