തിരുവനന്തപുരം: നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പിറന്നാൾ ആശംസകള്‍ അറിയിക്കാൻ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്തെ വിഎസിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്.
ജന്മദിനാശംസ അറിയിച്ച് ഉടന്‍ തന്നെ മുഖ്യമന്ത്രി മടങ്ങിയതായും വിഎസിന്റെ മകന് അരുണ്‍കുമാര്‍ പറഞ്ഞു. ക്ഷീണം മൂലം വി എസ് മയക്കത്തിലായിരുന്ന നേരത്താണ് മുഖ്യമന്ത്രി എത്തിയത്. വിഎസിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് മുഖ്യമന്ത്രി കുടുംബത്തോട് ചോദിച്ചറിഞ്ഞു. ജന്മദിന ആശംസകൾ അറിയിച്ചശേഷം മുഖ്യമന്ത്രി മടങ്ങി. കെ.വി.സുധാകരൻ എഴുതിയ വിഎസിന്റെ ‘ജീവിതം ഒരു സമര നൂറ്റാണ്ട്’ എന്ന പുസ്തകത്തിന്റെ പ്രകാശനം അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി നിർവഹിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, സജി ചെറിയാൻ, നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, പ്രകാശ്ബാബു, എം.വിജയകുമാർ, പി.കെ.ശ്രീമതി, സി.എസ്.സുജാത, എ.എ.റഹീം എംപി, വി.കെ.പ്രശാന്ത് എംഎൽഎ, ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രൻ തുടങ്ങിയവർ വിഎസിന്റെ വീട്ടിലെത്തി ആശംസ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ വിഎസിന്റെ അടുത്ത് സന്ദർശകരെ അനുവദിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക