ടെക് മേഖലയിലെ വാര്‍ഷിക പരിപാടികളിലൊന്നായ വെബ് ഉച്ചകോടിയില്‍ നിന്ന് പിന്മാറി മെറ്റയും ഗൂഗിളും. പലസ്തീനെതിരായ ഇസ്രയേല്‍ നടപടികളെ വെബ് ഉച്ചകോടി സംഘാടകര്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് ഇക്കൂട്ടരുടെയും നീക്കം. ലിസ്ബണില്‍ നടക്കുന്ന വെബ് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് മെറ്റയുടെ വക്താവും, തങ്ങളും പരിപാടിയില്‍ നിന്ന് പിന്മാറിയതായി ഗൂഗിള്‍ പ്രതിനിധിയും വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
നേരത്തെ, ഇന്റല്‍, സീമെന്‍സ് തുടങ്ങിയ കമ്പനികളം സാങ്കേതിക രംഗത്തെ പ്രമുഖരും പിന്മാറിയിരുന്നു. ഇഥിന് പിന്നാലെയാണ് മെറ്റയുടെയും ഗൂഗിളിന്റെയും പിന്മാറ്റം. വെബ് ഉച്ചകോടിയുടെ സഹസ്ഥാപകനും ഐറിഷ് സംരംഭകനായ പാഡി കോസ്ഗ്രേവിന്റെ പരാമര്‍ശമാണ് ഇരു കമ്പനികളെയും പ്രകോപിപ്പിച്ചത്. നവംബര്‍ 13 മുതല്‍ 16 വരെ ലിസ്ബണില്‍ നടക്കുന്ന വെബ് ഉച്ചകോടിയില്‍ ഏകദേശം 2,300 സ്റ്റാര്‍ട്ടപ്പുകളും 70,000ഓളം സാങ്കേതിക വിദഗ്ദരുമാണ് പങ്കെടുക്കുന്നത്.
”യുദ്ധക്കുറ്റങ്ങള്‍ സഖ്യകക്ഷികള്‍ ചെയ്താലും യുദ്ധക്കുറ്റങ്ങള്‍ തന്നെയാണ്. നിരവധി പാശ്ചാത്യ നേതാക്കളുടെയും സര്‍ക്കാരുകളുടെയും പ്രതികരണങ്ങളിലും നടപടികളിലും ഞാന്‍ ഞെട്ടി.”-കോസ്ഗ്രേവ് എക്സില്‍ കുറിച്ചിരുന്നു. അതേസമയം, പ്രമുഖ ടെക്ക് കമ്പനികള്‍ ഉച്ചകോടിയില്‍ നിന്ന് പിന്മാറി തുടങ്ങിയപ്പോള്‍ കോസ്ഗ്രേവ് തന്റെ പരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തി. തന്റെ പരാമര്‍ശവും പറഞ്ഞ രീതിയും പലര്‍ക്കും അഗാധമായ വേദനയുണ്ടാക്കിയതായി മനസിലാക്കുന്നു. വാക്കുകളില്‍ വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക