നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ് മാറി. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ കയറ്റുമതിയും ഇറക്കുമതിയും കുറയുമ്പോഴും യുഎസിന്റെ വ്യാപാര പങ്കാളിത്തമാണ് മുന്നിട്ട് നില്‍ക്കുന്നത്. വാണിജ്യ മന്ത്രാലയത്തിന്റെ താല്‍ക്കാലിക കണക്കുകള്‍ പ്രകാരം ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2023 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 11.3 ശതമാനം ഇടിഞ്ഞ് 59.67 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 67.28 ബില്യണ്‍ ഡോളറായിരുന്നു.
യുഎസിലേക്കുള്ള കയറ്റുമതി ഒരു വര്‍ഷം മുമ്പ് സമാന കാലയളവില്‍ ഉണ്ടായിരുന്ന 41.49 ബില്യണ്‍ ഡോളറില്‍ നിന്ന് 38.28 ബില്യണ്‍ ഡോളറായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 25.79 ബില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ ഇറക്കുമതി 21.39 ബില്യണ്‍ ഡോളറായി കുറഞ്ഞു. യുഎസിന് തൊട്ടു പിന്നിലുള്ളത് ചൈനയാണ്. യുഎസുമായുള്ള ഉഭയകക്ഷി വ്യാപാരം വരുന്ന വര്‍ഷങ്ങളില്‍ വളര്‍ച്ചയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉഭയകക്ഷി വ്യാപാരത്തില്‍ ഇന്ത്യയ്ക്ക് വ്യാപാര മിച്ചമുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക.
ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 3.56 ശതമാനം ഇടിഞ്ഞ് 58.11 ബില്യണ്‍ ഡോളറിലെത്തി. ചൈനയിലേക്കുള്ള കയറ്റുമതി നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 7.74 ബില്യണ്‍ ഡോളറായി കുറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ ഇത് 7.84 ബില്യണ്‍ ഡോളറായിരുന്നു. ചൈനയില്‍ നിന്നുള്ള ഇറക്കുമതി 52.42 ബില്യണ്‍ ഡോളറില്‍ നിന്ന് 50.47 ബില്യണ്‍ ഡോളറായി കുറഞ്ഞു. 2022-23ല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു യുഎസ്. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2021-22ലെ 119.5 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23ല്‍ 7.65 ശതമാനം ഉയര്‍ന്ന് 128.55 ഡോളറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക