കളമശ്ശേരി സ്ഫോടനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും വിശദാംശങ്ങൾ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുന്നുണ്ട് എന്നും മറ്റ് വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ഫോടനം ഗൗരവമായി എടുത്തുകൊണ്ട് കാര്യങ്ങൾ മുന്നോട്ടു നീക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സംഭവത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നും പരിക്കേറ്റവർ ചികിത്സയിലാണെന്നും അറിയിച്ചു.
വിദഗ്ധ പരിശോധനയ്ക്കുശേഷം മാത്രമേ ഏതുതരത്തിലുള്ള സ്ഫോടനമാണ് നടന്നതെന്ന് പറയാനാകൂ എന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. പലസ്തീൻ വിഷയത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള നടപടിയാണ് സ്ഫോടനം എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദന്റെ പ്രതികരണം. കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായതിനെ തുടർന്ന് അവധിയിലുള്ള ആരോഗ്യപ്രവർത്തകരോട് തിരിച്ചെത്താൻ ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയിരുന്നു.
ഇന്ന് രാവിലെയാണ് കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്ററിൽ സ്ഫോടനം ഉണ്ടായതിനെ തുടർന്ന് 36 പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. എറണാകുളം ജില്ലയിലും തൃശ്ശൂരും അതീവ ജാഗ്രത പുലർത്താനും സംസ്ഥാന പോലീസിന്റെ നിർദ്ദേശമുണ്ട്. തീവ്രവാദ വിരുദ്ധ സ്ക്വാഡും ഫോറൻസിക് വിദഗ്ധരും കളമശ്ശേരിയിലെത്തുകയും ചെയ്തിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക