കൊച്ചി: കളമശേരി ബോംബ് സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഉച്ചയോടെയാണ് കളമശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുക. എഫ്ഐആറിൽ യുഎപിഎ ചുമത്തിയതിനാൽ സംസ്ഥാന പൊലീസ് അന്വേഷണവും തെളിവെടുപ്പും പൂർത്തിയാക്കിയ ശേഷം കേസ് എൻഐഎയ്ക്ക് കൈമാറും.
സ്ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളും പ്രതിയുടെ മൊഴിയും കേസിൽ നിർണായകമാണ്. പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. ദേശീയ അന്വേഷണ ഏജൻസികൾ നിലവിൽ സമാന്തരമായി അന്വേഷണം നടത്തുകയാണ്. പ്രതിയുടെ വീട്ടിൽ അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ ടൂൾ ബോക്സും, സ്ഫോടനത്തിനായി ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന റിമോർട്ടും പോലീസ് കണ്ടെത്തി.
ഡൊമിനിക് മാർട്ടിനെതിരെ യുഎപിഎ, കൊലപാതകം, വധശ്രമം, സ്ഫോടക വസ്തു നിരോധന നിയമം ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ കൂടി പ്രത്യേക അന്വേഷണ സംഘം കൂട്ടി ചേർത്തേക്കും. എൻഐഎ, എൻഎസ്ജി സംഘങ്ങൾ പ്രതിയിൽ നിന്ന് വീണ്ടും മൊഴിയെടുക്കും.
മൂന്ന് തവണ ഡൊമിനിക് കളമശേരിയിലെ കൺവെൻഷൻ സെൻ്ററിൽ എത്തിയതായി മൊഴി നൽകിയിട്ടുണ്ട്. ബോംബ് വെച്ച ശേഷം റിമോട്ട് ഉപയോഗിച്ച് ട്രിഗര് ചെയ്യുന്ന മൊബൈൽ ദൃശ്യങ്ങളുടെ ആധികാരികതയും അന്വേഷണ സംഘം പരിശോധിക്കും. കേസിൽ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ കൂടി ചുമത്തിയ ശേഷമാകും കൂടുതൽ നടപടിയുണ്ടാവുക.
യഹോവ സാക്ഷികൾ ദേശവിരുദ്ധ പ്രവർത്തനമാണ് നടത്തുന്നതെന്നും സഭയ്ക്കുള്ളിലെ തർക്കമാണ് തന്നെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നുമാണ് ഡൊമിനിക് മാർട്ടിന്റെ ആദ്യ മൊഴി. എന്നാൽ ഈ മൊഴി അന്വേഷണ സംഘം കണക്കിലെടുത്തിട്ടില്ല. സ്ഫോടനം നടത്തുന്നതിന് ഉപയോഗിച്ച വസ്തുക്കൾ എവിടെ നിന്നാണ് വാങ്ങിയതെന്നും, സ്ഫോടക വസ്തുക്കൾ നിർമ്മിക്കാൻ മറ്റ് സഹായം ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനും ഡൊമിനിക് കൃത്യമായ മറുപടി നൽകിയിട്ടില്ല.
ഇന്റർനെറ്റിന്റെ സഹായത്താലാണ് സ്ഫോടനം നടത്തിയതെന്ന ഡൊമിനിക് മാർട്ടിന്റെ വാദം തള്ളുകയാണ് പൊലീസ്. കൃത്യം നടത്താൻ ഒന്നിലധികം പേരുടെ സഹായം പ്രതിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഡൊമിനികിന്റെ ഫോൺ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം കളമശേരി സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന പന്ത്രണ്ടുവയസുകാരി മരിച്ചു, ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. കാലടി മലയാറ്റൂർ സ്വദേശി ലിബിന (12) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു പെൺകുട്ടി. കുട്ടിക്ക് 95 ശതമാനം പൊളളലേറ്റിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. പൊളളലേറ്റ അഞ്ചു പേരുടെ നില ഗുരുതരമായി തുടരുകയാണ്.
പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി ഞായറാഴ്ച വൈകിട്ടോടെ മരിച്ചിരുന്നു. 53 വയസ്സുകാരിയായ തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. കുമാരിക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റു. ആദ്യം മരിച്ച സ്ത്രീയേയും ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. കുറുപ്പുംപടി സ്വദേശി ലിയോണയാണ് സ്ഫോടന സ്ഥലത്തുവച്ച് മരിച്ചത്. ഇവരെ ബന്ധുക്കളെത്തി തിരിച്ചറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക