വർഗീയ പരാമർശം നടത്തി എന്ന പരാതിയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പോലീസ് കേസെടുത്തു. കളമശ്ശേരി സ്ഫോടന കേസിൽ കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖർ ‘സ്വന്തം പറമ്പിൽ പാമ്പിനെ വളർത്തിയാൽ അയൽവാസിയെ മാത്രമല്ല വീട്ടുടമസ്ഥനെയും കടിക്കും’ എന്ന തരത്തിൽ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പോലീസ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഒരു വർഗീയതയോടും കേരളം വിട്ടുവീഴ്ച ചെയ്യില്ലെന്നും ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട കാര്യമല്ല ഇത്തരം പരാമർശങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.കേരളത്തിന്റെ തനിമ കളയാൻ ആരെയും അനുവദിക്കില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി രാജീവ് ചന്ദ്രശേഖർ വെറും വിഷമല്ല കൊടും വിഷമാണെന്നും അത് അദ്ദേഹത്തിന് ഒരു അലങ്കാരമാണെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രതികരിച്ചത്.
കളമശ്ശേരി സ്ഫോടന കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റുകളോ വർഗീയ പരാമർശം നടത്തുന്ന പോസ്റ്റുകളോ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കാൻ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക