കൊല്ലം: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കൊല്ലം സ്വദേശിക്ക് 1.2 കോടി രൂപ നഷ്ടമായി. കൊല്ലം സ്വദേശിയായ 35 കാരനായ ഒരു വ്യവസായിയാണ് തട്ടിപ്പിനിരയായത്. ചൈനീസ് ക്രിപ്റ്റോകറന്‍സി തട്ടിപ്പിലൂടെയാണ് 1.20 കോടി രൂപ നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2023 ജൂണില്‍ തട്ടിപ്പുകാര്‍ ഒരു സോഷ്യല്‍ മീഡിയ ചാറ്റ് ഗ്രൂപ്പില്‍ ഇരയായ വ്യക്തിയെ ചേര്‍ത്തു.
ഗ്രൂപ്പിലെ അംഗങ്ങള്‍ ബിസിനസില്‍ നിന്ന് ലാഭം നേടിയതായി പരസ്പരം ചാറ്റുകള്‍ നടത്തിയിരുന്നു. ആദ്യം സംശയം തോന്നിയതിനാല്‍ ഇവരുടെ കൂടെ പാര്‍ട്ണര്‍ ആവുന്നതില്‍ നിന്നും വിട്ടു നിന്നു. എന്നാല്‍ പിന്നീട് ക്രിപ്റ്റോകറന്‍സി ട്രേഡിംഗ് സ്ഥാപനത്തില്‍ നിക്ഷേപിക്കാന്‍ അദ്ദേഹം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്വര്‍ണവ്യാപാരം എന്നായിരുന്നു തട്ടിപ്പുകാര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട്, സ്വര്‍ണ്ണ വില അസ്ഥിരമാണെന്ന് ചൂണ്ടിക്കാട്ടി ക്രിപ്റ്റോകറന്‍സി ട്രേഡിംഗിലേക്ക് മാറിയതായി സ്ഥാപനം അവകാശപ്പെട്ടു. നിക്ഷേപത്തിന് കനത്ത ആദായം വാഗ്ദാനം ചെയ്തിരുന്നു. തുടര്‍ന്ന് വ്യവസായി യുഎസ് ഡോളര്‍ ക്രിപ്റ്റോകറന്‍സിയാക്കി മാറ്റി സ്ഥാപനത്തില്‍ നിക്ഷേപിച്ചു.
ഏറ്റക്കുറച്ചിലുകള്‍ തുടരുന്ന ക്രിപ്റ്റോകറന്‍സിയുടെ നിരക്കിനെ ആശ്രയിച്ചാണ് റിട്ടേണുകള്‍ അറിയിച്ച തട്ടിപ്പുകാര്‍ ലാഭം ആപ്പില്‍ നോക്കിയാല്‍ അറിയാന്‍ സാധിക്കുമെന്നും പറഞ്ഞു. ഒരു യഥാര്‍ത്ഥ വ്യാപാര സ്ഥാപനമാണെന്ന സംശയം വന്നിരുന്നു. പക്ഷെ ലാഭം കിട്ടിത്തുടങ്ങിയപ്പോള്‍ അദ്ദേഹം സ്ഥാപനത്തിനുമേല്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു.
പിന്നീട് സര്‍വീസ് ചാര്‍ജും നികുതിയും അടക്കാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. അത് മാത്രം 30 ലക്ഷം രൂപയിലധികം വരുകയും ചെയ്തു. അപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലായത്. തട്ടിയെടുത്ത പണം ക്രിപ്റ്റോകറന്‍സിയായി രാജ്യത്തിന് പുറത്തേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ചൈനീസ് പൗരന്മാരും ഇന്ത്യക്കാരും ഉള്‍പ്പെടെ നിരവധി പേര് തട്ടിപ്പിന്റെ ഭാഗമായതായി കേസ് അന്വേഷിക്കുന്ന സൈബര്‍ അന്വേഷണ സംഘം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക