സിപിഐഎമ്മിന്റെ മുതിർന്ന നേതാവും സ്ഥാപക നേതാക്കളിൽ ഒരാളുമായ എൻ ശങ്കരയ്യ അന്തരിച്ചു. 102 വയസ്സായിരുന്നു. പ്രായാധിക്യത്തെ തുടർന്ന് ഏതാനും വർഷമായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന അദ്ദേഹം പനിയും ശ്വാസതടസ്സവും മൂലം ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സഖാവ് വിഎസ് അച്യുതാനന്ദനൊപ്പം 1964 ഏപ്രിൽ 11ന് സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിയ അദ്ദേഹം സിപിഐഎമ്മിന് രൂപം നൽകിയ 32 പേരിൽ ഒരാൾ കൂടിയാണ്. 1967, 1977, 1980 എന്നീ മൂന്നു വർഷങ്ങളിൽ സിപിഐഎം അംഗമായി തമിഴ്നാട് നിയമസഭയിലെത്തിയ അദ്ദേഹം സിപിഐഎമ്മിന്റെ തമിഴ്നാട് സംസ്ഥാന സെക്രട്ടറി, സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
1941 ൽ മധുര അമേരിക്കൻ കോളേജിൽ അവസാന വർഷ വിദ്യാർത്ഥിയായിരിക്കെ ആദ്യമായി അറസ്റ്റിലായ അദ്ദേഹം തന്റെ 7 പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ഏകദേശം എട്ടുവർഷത്തോളം ജയിൽവാസവും അനുഭവിച്ചു.
1947 ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു ദിവസം മുൻപ് മോചിപ്പിക്കപ്പെട്ട നിരവധി കമ്മ്യൂണിസ്റ്റുകാരിൽ ഒരാളായ ശങ്കരയ്യയെ ബ്രിട്ടീഷ് സൈന്യം സ്വാതന്ത്രസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പഠനം പൂർത്തിയാക്കാൻ അനുവദിക്കാതെ തടവിലാക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക