നിങ്ങൾ ചങ്ങല മരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ. ഇല്ലെങ്കിൽ നമുക്കൊന്ന് വയനാട് വരെ പോയി നോക്കിയാലോ. വയനാട് പോകുന്നവർ ഒരിക്കലെങ്കിലും ചങ്ങലമരം കാണാതെ പോകരുത്. വയനാട് ലക്കിടി വ്യൂ പോയിന്റ് കഴിഞ്ഞ് ഒരു കിലോമീറ്റർ ആകുമ്പോഴാണ് ചങ്ങലമരം എത്തുക. ഇവിടെയെത്തുമ്പോൾ ബ്രിട്ടീഷുകാർ ഒരു ആദിവാസിയോട് ചെയ്ത വൻ ചതിയുടെയും കൊലപാതകത്തിന്റെയും നീറുന്ന ഓർമ്മ കാണാതെ പോകാൻ ആർക്കും കഴിയില്ല.
ഇതിന് പിന്നിലെ കഥ ഇങ്ങനെ. കോഴിക്കോട്ട് നിന്ന് വയനാട് വഴി മൈസൂരിലേക്ക് ബ്രിട്ടീഷുകാർ എത്ര ശ്രമിച്ചിട്ടും റോഡ് ഉണ്ടാക്കുവാൻ കഴിയുന്നില്ല.അവർ വയനാട്ടിലെ ആദിവാസി പണിയർ വിഭാഗത്തിലെ കാരണവരായ കരിന്തണ്ടനെ ആശ്രയിക്കുകയും വൻതുക ഓഫർ ചെയ്യുകയും ചെയ്തു.
പിന്നെ നടന്നത് ചരിത്രമാണ്. ബ്രിട്ടീഷ് എൻജിനീയറിങ്ങിനെ വെല്ലുന്ന തരത്തിൽ കരിന്തണ്ടൻ പാത കണ്ടെത്തി. ബ്രിട്ടീഷുകാരുടെ ക്രൂരതയുടെ മുഖം ഇവിടെയാണ് വെളിവായത്. പാതയുടെ ഗുണങ്ങൾ തങ്ങളിലേക്ക് ഒതുങ്ങാൻ വേണ്ടി മലമുകളിൽ കൊണ്ടുപോയി കരിന്തണ്ടനെ അവർ വെടിവെച്ചുകൊന്നു.
അന്നുമുതൽ അതിലൂടെ പോകുന്ന കാളവണ്ടികൾ അപകടത്തിൽ പെടുന്നത് പതിവായി എന്നും കരിന്തണ്ടന്റെ അലഞ്ഞു തിരിയുന്ന ആത്മാവാണ് അതിനു കാരണം എന്നും ആത്മാവിനെ ഒരു ചങ്ങലയിൽ ആക്കി അവസാനം ഒരു മരത്തിൽ തളച്ചു എന്നൊക്കെയാണ് കരുതപ്പെടുന്നത്.
കരിന്തണ്ടന്റെ ഓർമ്മയ്ക്കായി ഇതിനടുത്തായി പിന്നീട് ഒരു ക്ഷേത്രം നിർമ്മിക്കപ്പെടുകയും ചെയ്തു. ഈ ക്ഷേത്രം ‘ചങ്ങല മുനീശ്വരൻ കോവിൽ’ എന്നാണ് അറിയപ്പെടുകയും ചെയ്തു. 1850 മുതൽ 1799 വരെയുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്ന കരിന്തണ്ടന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും മാർച്ച് മാസം രണ്ടാമത്തെ ഞായറാഴ്ച അവിടത്തെ ഒരു സംഘടന കരിന്തണ്ടൻ സ്മൃതി യാത്ര നടത്താറുണ്ട്.
താമരശ്ശേരി ചുരത്തിന്റെ പിതാവായി അദ്ദേഹത്തെ എല്ലാവരും ആരാധിക്കുന്നതും ഇതുകൊണ്ട് തന്നെയാണ്. ഇപ്പോഴിതാ ലീലാ സന്തോഷ് സംവിധാനം ചെയ്ത് വിനായകൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചരിത്ര സിനിമയും കരിന്തണ്ടനെ ആസ്പദമാക്കി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അപ്പോൾ പിന്നെ പോയാലോ ചങ്ങലമരം കാണാൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക