ജിദ്ദ: സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഒരേ സമയം രണ്ട് ജോലികള്‍ ഒരുമിച്ച് ചെയ്യാന്‍ അനുമതി നല്കി സൗദി അറേബ്യ. സൗദിയിലെ ലേബര്‍ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരേസമയം രണ്ട് ജോലികള്‍ ചെയ്യണമെങ്കില്‍ തൊഴിലാളിയുടെ തൊഴില്‍ കരാറും തൊഴില്‍ ചെയ്യുന്ന സ്ഥപനത്തിന്റെ നിയമങ്ങളും പരിശോധിച്ച് രണ്ട് ജോലികള്‍ ചെയ്യുന്നതിനെ വിലക്കുന്ന തടസ്സങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
ഈ വര്‍ഷം ആദ്യത്തില്‍ ക്വിവ പ്ലാറ്റ്ഫോം വഴി മാനവ വിഭവശേഷി മന്ത്രാലയം ഒരു പുതിയ പദ്ധതി നടപ്പാക്കിയിരുന്നു. ഇതനുസരിച്ച് വര്‍ഷത്തിന്റെ അദ്യ നാല് മാസത്തിനുള്ളില്‍ 20 ശതമാനം, എട്ട് മാസത്തിനുള്ളില്‍ 50 ശതമാനം, അവസാനത്തെ നാല് മാസത്തിനുള്ളില്‍ 80 ശതമാനം എന്നിങ്ങനെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും തൊഴിലാളികളും തമ്മിലുള്ള കരാര്‍ സമര്‍പ്പിക്കുവാനുള്ള അവസരം ഒരുക്കിയിരുന്നു.
2020-ലാണ് പ്രധാന തൊഴില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കികൊണ്ട് സ്പോണ്‍സര്‍ഷിപ്പ് സംവിധാനം ഗണ്യമായി മെച്ചപ്പെടുത്തുന്നതിന് തുടക്കമിട്ടത്. തൊട്ടടുത്ത വര്‍ഷം നടപ്പില്‍വന്ന പരിഷ്കാരങ്ങള്‍, തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി തൊഴിലുടമയുടെ അനുമതിയില്ലാതെ പ്രവാസി തൊഴിലാളികള്‍ക്ക് എക്സിറ്റ്, റീ എന്‍ട്രി വിസ അനുവദിക്കുന്നതിനുള്ള പരിഷ്കരണങ്ങള്‍ കൊണ്ടുവരികയും ചെയ്തു. തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ തൊഴിലുടമയുടെ സമ്മതമില്ലാതെ സ്പോണ്‍സര്‍ഷിപ്പ് മാറുവാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക