കൊല്ലം ജില്ലയിലെ ഓയൂരിൽ നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തിയെന്ന വാർത്ത ഏറെ സന്തോഷം നൽകുന്നതാണ് എന്നും പോലീസും ജനങ്ങളും അടക്കം കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമായിട്ടാണ് കുഞ്ഞിനെ തിരിച്ചു കിട്ടിയത് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
കേരളം കാത്തിരുന്ന വാർത്തയാണ് ലഭിച്ചത് എന്നും പോലീസിന്റെ നിരീക്ഷണം ഭേദിച്ച് കുഞ്ഞിനെ കടത്താനാകില്ല എന്നതു കൊണ്ടാണ് കുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ പോകാൻ കാരണമായത് എന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.
അതേസമയം ആശ്രാമം മൈതാനത്ത് നിന്നും പോലീസ് ഏറ്റെടുത്ത കുഞ്ഞിനെ എ ആർ ക്യാമ്പിൽ എത്തിച്ച് ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം പരിശോധിച്ചു. പിന്നിൽ പ്രവർത്തിച്ച പോലീസ് സേനയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ എന്നും കുഞ്ഞിന്റെ വിദഗ്ധ ചികിത്സ ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ആരോഗ്യപ്രവർത്തകരായ കുട്ടിയുടെ മാതാപിതാക്കൾക്ക് ആവശ്യമായ അവധി നൽകാൻ ജോലി ചെയ്യുന്ന ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അവർ നൽകാമെന്ന് അറിയിച്ചിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു. ആവശ്യമെങ്കിൽ മാതാപിതാക്കൾക്കും ആരോഗ്യപിന്തുണ ഉറപ്പാക്കും എന്നും ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക