കൊച്ചി: കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റിപ്പണിശാലയായ കൊച്ചിന് ഷിപ്പ്യാര്ഡ് നാവികസേനയ്ക്ക് വേണ്ടി നിര്‍മിക്കുന്ന മൂന്ന് അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പലുകള്‍ നീറ്റിലിറക്കി. നാവികസേന വൈസ് അഡ്മിറല്‍മാരായ സഞ്ജയ് ജെ.സിംഗ്, സൂരജ് ബെറി, പുനീത് ബാല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റിപ്പണിശാലയാണ് കൊച്ചിന് ഷിപ്പ്യാര്ഡ്.
കൊച്ചിന് ഷിപ്പ്യാര്ഡിന്റെ പ്രവര്‍ത്തന ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 2019-ല്‍ ഏപ്രില്‍ 30നാണ് എട്ട് അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പലുകള്‍ക്കായി കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി കൊച്ചിന് ഷിപ്പ്യാര്ഡ് കരാര്‍ ഒപ്പു വയ്ക്കുന്നത്. 5,542 കോടി രൂപയുടേതായിരുന്നു ഓര്‍ഡര്‍. ഈ സീരീസിലെ ആദ്യ മൂന്ന് കപ്പലുകളാണ് ഇപ്പോള്‍ നീറ്റിലിറക്കിയത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അന്തര്‍വാഹിനി പ്രതിരോധ കപ്പലിന് 78 മീറ്റര്‍ നീളവും 11.36 മീറ്റര്‍ വീതിയുമുണ്ട്. 896 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഇവയുടെ വേഗത പരമാവധി 25 നോട്ട്സ് ആണ്. 1,800 നോട്ടിക്കല്‍ മൈല്‍ വരെ ഇവയ്ക്ക് സഞ്ചരിക്കാനാകും. വെള്ളത്തിനടിയിലുള്ള നിരീക്ഷണത്തിനായി തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങളോടെയാണ് കപ്പലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നാവികസേനയുടെ ചരിത്രത്തിലാദ്യമായാണ് മൂന്ന് യാനങ്ങള്‍ ഒന്നിച്ച് നീറ്റിലിറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക