തേയിലത്തോട്ടങ്ങളും ട്രക്കിങ് സ്ഥാനങ്ങളും മഞ്ഞുപുതച്ചു നിൽക്കുന്ന മലകളും മൂന്നാറിനെ സുന്ദരിയാക്കുമ്പോൾ വെള്ളച്ചാട്ടങ്ങളുടെ സ്ഥാനം എടുത്ത് പറയേണ്ടതാണ്.
അകലെ നിന്നു മാത്രം ആസ്വദിക്കുവാൻ സാധിക്കുന്ന വെള്ളച്ചാട്ടങ്ങൾ മുതൽ, കയ്യെത്തുന്ന അകലത്തിൽ കണ്ടാസ്വദിക്കുവാനും ഒന്നിറങ്ങി നനഞ്ഞുകയറുവാനും കഴിയുന്ന തരത്തിലുള്ള വരെ വെള്ളച്ചാട്ടങ്ങൾ ഇവിടെയുണ്ട്.
മൂന്നാറിൽ കാണേണ്ട വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ലക്കം വെള്ളച്ചാട്ടം. കല്ലുകൾക്കിടയിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം മൂന്നാറിലെ ഏറ്റവും മനോഹരമായ ലക്കം വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്.
മൂന്നാര്‍-മറയൂര്‍ റൂട്ടിൽ മൂന്നാറിൽ നിന്നും 23 കിലോമീറ്റർ അകലത്തിലായാണ് ലക്കം വെള്ളച്ചാട്ടമുള്ളത്. വളരെ സുരക്ഷിതമായ വെള്ളച്ചാട്ടം ആയതിനാൽ കുഞ്ഞുങ്ങളെയും കൊണ്ട് ഇവിടെ വരുന്നവരുമുണ്ട്. മറയൂരിൽ നിന്നും 15 കിലോമീറ്റരാണ് ലക്കം വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം.
മൂന്നാറിലെ കാഴ്ചകൾ കണ്ട് ഉദുമൽപേട്ട് വഴി മൂന്നാർ ഇറങ്ങുന്നവരാണ് കൂടുതലും ലക്കം വെള്ളച്ചാട്ടം കാണുവാനായി വരുന്നവർ. തമിഴ്നാട്ടില്‍ നിന്നു വരുമ്പോൾ തുടക്കത്തിലെ ലക്ഷ്യസ്ഥാനങ്ങളിലൊന്നും കൂടിയാണിത്.
ആനമുടി മലനിരകളിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത് ഇരവികുളം പീഠഭൂമിയില്‍ നിന്നാണ്. ഇവിടെ താഴേക്ക് പതിക്കുന്നത് അൻപത് അടി ഉയരത്തിൽ നിന്നുമാണ്. താഴെ, വെള്ളച്ചാട്ടം പതിക്കുന്ന ഇടം ഒരു ചെറിയ കുളമായി രൂപാന്തരപ്പെട്ടിട്ടുണ്ട്.
ഈ വെള്ളം 13 കിലോമീറ്ററോളം ദൂരം ഒഴുകി പാമ്പാർ നദിയിൽ ചേരുകയാണ് ചെയ്യുന്നത്. ഇരവികുളം ദേശീയോദ്യാനം സന്ദർശിക്കുമ്പോൾ ചിലപ്പോൾ ഊ വെള്ളച്ചാട്ടത്തിന്റെ തുടക്കം കാണുവാന്‍ സാധിക്കും.
സുരക്ഷിതമായ വെള്ളച്ചാട്ടമായതിനാൽ ആളുകൾ ധൈര്യത്തിൽ ഇവിടെ ഇറങ്ങാറുണ്ട്. പാറകളില്‍ തട്ടി പതിക്കുന്ന വെള്ളച്ചാട്ടത്തിൽ നേരിട്ട് ഇറങ്ങുവാൻ കഴിയും. എന്നാൽ, മഴക്കാലങ്ങളിൽ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സമയങ്ങളിലോ ഒക്കെ അധികൃതരുടെ നിർദ്ദേശം കൃത്യമായി പാലിക്കുക.
ലക്കം വെള്ളച്ചാട്ടം മാത്രമല്ല, ലക്കം പുഴയുടെ തീരത്തുകൂടി ഒരു ചെറിയ ട്രക്കിങ്ങും ഇവിടെയുണ്ട്. വെള്ളച്ചാട്ടം മാത്രം പോരാ എന്നുള്ളവർക്ക് ഇതുകൂടി കണ്ട് മടങ്ങാം. വെറും ഒരു കിലോമീറ്റർ ദൂരം മാത്രമേ ട്രക്കിങ് ഉള്ളുവെങ്കിലും വളരെ രസകരമായ ഒരനുഭവമായിരിക്കും ഇത്.
മഴക്കാലങ്ങളും തണുപ്പു കാലവുമാണ് ഇവിടം സന്ദർശിക്കുവാൻ യോജ്യം. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള തണുപ്പു കാലത്ത് രാവിലെ ഇവിടേക്ക് വരാം.
ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മഴക്കാലത്ത് വെള്ളം അതിന്റെ സർവ്വ ശക്തിയുമെടുത്ത് പതിക്കുന്ന സമയമാണ്. എന്നാൽ കനത്ത മഴയിൽ ചിലപ്പോൾ ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക