രാഷ്ട്രീയ രജപുത്ത് കർണി സേന അധ്യക്ഷൻ സുഖ് ദേവ് സിംഗ് ഗോഗമേദിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഹരിയാനയിൽ വച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.
ഹരിയാന മഹേന്ദ്ര ഘട്ട് സ്വദേശിയായ നിധിൻ ഫൗജി, രാജസ്ഥാൻ സ്വദേശിയായ രോഹിത് സിംഗ് എന്നിവരെയാണ് ഹരിയാനയിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സുഖ്ദേവിന്റെ കൊലപാതകത്തിന് പിന്നാലെ ഹരിയാനയിലും രാജസ്ഥാനിലും എട്ടംഗ സംഘത്തെ രൂപീകരിച്ച് പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു.
ഭീഷണിയുടെ തെളിവുകൾ സർക്കാരിന് നൽകിയിട്ടും സുരക്ഷ നൽകാതിരുന്നതാണ് സുഖ്ദേവ് കൊല്ലപ്പെടാൻ കാരണമെന്ന് ആരോപിച്ച് സർക്കാരിനെതിരെ ബിജെപിയും കർണിസേനയും രൂക്ഷമായി വിമർശനവും ഉന്നയിക്കുന്നുണ്ട്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട തർക്കമാണ് സുഖ്ദേവിന്റെ കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം സുഖ്ദേവിന്റെ മരണത്തെ തുടർന്ന് ഉദയ്പൂർ, ജോധ്പൂർ അടക്കമുള്ള മേഖലയിൽ കടുത്ത പ്രതിഷേധങ്ങൾ നടത്തുകയും ആഗ്ര- ജയ്പൂർ ദേശീയപാത ഉപരോധിക്കുകയും അടക്കമുള്ള പ്രതിഷേധ പരിപാടികളുമായി രജപുത്ത് സമുദായം ശക്തമായി രംഗത്തുണ്ട്. കൊലപാതകത്തെ തുടർന്ന് സമുദായം ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക