ടെസ്റ്റ് നടത്താതെ ലൈസൻസുകൾ പുതുക്കി നൽകിയതിന് രണ്ട് ആർ ടിഒ മാർക്ക് സസ്പെൻഷൻ. ടെസ്റ്റ് നടത്താതെ കാലാവധി തീർന്ന ലൈസൻസുകൾ പുതുക്കി നൽകിയതിന് മലപ്പുറം ജില്ലയിലെ രണ്ട് ജോയിന്റ് ആർടിഒ മാരെയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.
മലപ്പുറം ജില്ലയിലെ തിരൂർ ജോയിന്റ് ആർ ടി ഒ എസ് എ ശങ്കരപ്പിള്ള, കൊണ്ടോട്ടി ജോയിന്റ് ആർ ടി ഓ എം എ അൻവർ മൊയ്തീൻ എന്നിവരെയാണ് ലൈസൻസ് പുതുക്കി നൽകുന്നതും ആയി ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ച് സസ്പെൻഡ് ചെയ്തത്.
കാലാവധി തീർന്ന് ഒരു വർഷം കഴിഞ്ഞ ലൈസൻസുകൾ പുതുക്കി നൽകുന്നതിന് ടെസ്റ്റ് നടത്തണമെന്ന ഉത്തരവ് ലംഘിച്ച് അപേക്ഷകരുടെ കാലാവധിയുള്ള ഗൾഫ് ലൈസൻസും മറ്റു രേഖകളും മുഖവിലയ്ക്കെടുത്ത് പുതുക്കി നൽകി എന്ന ട്രാൻസ്പോർട്ട് കമ്മീഷണർ സ്ക്വാഡ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്.
1370 ലൈസൻസുകൾ ആണ് 2023 ഏപ്രിൽ ഒന്നുമുതൽ സെപ്റ്റംബർ 15 വരെ ശങ്കരപ്പിള്ള പുതുക്കി നൽകിയത്. ഇതിൽ തിരൂർ സബ് ആർടിഒ ഓഫീസിന്റെ പരിധിയിൽ വരാത്ത ലൈസൻസുകളും ഉൾപ്പെടുന്നു എന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സ്കോഡ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
കാലാവധി കഴിഞ്ഞ 424 ലൈസൻസുകളാണ് ടെസ്റ്റ് നടത്താതെ കൊണ്ടോട്ടി ജോയിന്റ് ആർ ടി ഓ 2023 ജനുവരി ഒന്നു മുതൽ 2023 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ പുതുക്കി നൽകിയത് എന്നാണ് സ്ക്വാഡ് റിപ്പോർട്ട് ചെയ്യുന്നത്.
തിരൂർ ജോയിന്റ് ആർ ടി ഒ ആയി ശങ്കരപ്പിള്ളയും കൊണ്ടോട്ടി ജോയിന്റ് ആർടി ഒ ആയി അൻവർ മൊയ്തീനും 10 മാസം മുൻപാണ് ചുമതല ഏൽക്കുന്നത്. എന്നാൽ തങ്ങൾ നിയമം തെറ്റിച്ച് യാതൊന്നും ചെയ്തിട്ടില്ല എന്നും സ്ക്വാഡിന്റെ കണക്കുകൾ തെറ്റാണെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക