പകർച്ചവ്യാധികൾ എപ്പോഴും മനുഷ്യന്റെ ഉറക്കം കെടുത്തുന്ന ഒന്നാണ്. ഇപ്പോഴിതാ മനുഷ്യന്റെ ഉറക്കം കെടുത്തുന്ന അത്തരത്തിൽ ഒരു പകർച്ചവ്യാധിയെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധർ.
യുകെയിലെ ആരോഗ്യ വിദഗ്ധരാണ് 100 ദിവസം വരെ നീണ്ടുനിൽക്കുന്ന വില്ലൻ ചുമയെ കുറിച്ച്ജനങ്ങൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ബാക്ടീരിയൽ ഇൻഫെക്ഷൻ മൂലം ഉണ്ടാകുന്ന ഈ രോഗത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 25%ത്തിലധികം വർദ്ധനയുണ്ട് എന്നാണ് അധികൃതർ അറിയിക്കുന്നത്.
ജലദോഷത്തിൽ തുടങ്ങിയ നിർത്താതെയുള്ള ചുമ 3 മാസം വരെ നീണ്ടുനിൽക്കും. ഒരുകാലത്ത് കുട്ടികളുടെ ജീവന് വലിയ ഭീഷണി ആയിരുന്ന വില്ലൻ ചുമക്കെതിരെ 1950കളിൽ വാക്സിൻ വന്നതോടെ അസുഖം ഒരു പരിധിവരെ കുറഞ്ഞിരുന്നു.
ബോർഡിടെല്ല പെർട്യൂസിസ് ബാക്ടീരിയയാണ് വില്ലൻ ചുമയ്ക്ക് കാരണമാകുന്ന വില്ലൻ. ഈ വർഷം ജൂലൈക്കും നവംബറിനും ഇടയിൽ 716 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഹെർണിയ, ചെവിയിൽ ഇൻഫെക്ഷൻ, തനിയെ മൂത്രം പോവുക എന്നിവയ്ക്ക് എല്ലാം വില്ലൻ ചുമ കാരണമാകാറുണ്ട്.
മുതിർന്നവരെയും കുഞ്ഞുങ്ങളെയും ഒരുപോലെ ബാധിക്കുന്ന വില്ലൻ ചുമ ഛർദ്ദിക്കും വാരിയെല്ലുകൾ തകരുന്നതിനും വരെ കാരണമായേക്കാം എന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക