ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ ആറു വയസ്സുകാരിയായ മകൾ നക്ഷത്രയെ മഴു കൊണ്ട് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുട്ടിയുടെ പിതാവുമായ ശ്രീ മഹേഷ് ട്രെയിനിൽ നിന്നും ചാടി മരിച്ചു.
ഇന്ന് ഉച്ചയ്ക്ക് 3.45 ന് ആണ് ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജിമുൻപാകെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനായി കൊണ്ടുവന്നശേഷം തിരികെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകവേ പ്രതിയായ പുന്നമൂട് ആനകൂട്ടിൽ ശ്രീ മഹേഷ് ശാസ്താംകോട്ടയിൽ വച്ച് ട്രെയിനിൽ നിന്നും ചാടി മരിച്ചത്.
നേരത്തെ ജയിലിൽ വച്ച് ബ്ലേഡ് ഉപയോഗിച്ച് ശ്രീ മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. നക്ഷത്രയെ കൊലപ്പെടുത്തിയതിന് തൊട്ടടുത്ത ദിവസം തന്നെ റിമാൻഡ് ചെയ്യപ്പെട്ട ശ്രീ മഹേഷ് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകവേ ഒപ്പം ഉണ്ടായിരുന്ന പോലീസുകാരെ തള്ളി മാറ്റി ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു.
കഴിഞ്ഞ ജൂൺ മാസം ഏഴാം തീയതി രാത്രി 7 മണിക്കാണ് ആറു വയസ്സുകാരിയായ തന്റെ മകളെ മഴു ഉപയോഗിച്ച് പിതാവ് ശ്രീ മഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്. തടയാനായി ഓടിയെത്തിയ സ്വന്തം മാതാവിനെയും ഇയാൾ വെട്ടി പരിക്കേൽപ്പിച്ചിരുന്നു.
മകൾ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശ്രീ മഹേഷിനെതിരായ കുറ്റപത്രം 76 ദിവസത്തിനുള്ളിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ മാവേലിക്കര എസ് എച്ച് ഒ സി ശ്രീജിത്ത് ഫയൽ ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കി കുറ്റപത്രം മഹേഷിനെ വായിച്ചു കേൾപ്പിക്കുകയും സാക്ഷി വിസ്താരത്തിനായി ജനുവരി 16ലേക്ക് കേസ് മാറ്റുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക