ഡൽഹി: 81 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയ നാല് പേർ പിടിയിൽ. ഐസിഎംആർ ഡാറ്റാ ബേസിൽ നിന്ന് വിവരങ്ങൾ ചോർത്തിയ പ്രതികളെ ഡൽഹി പൊലീസാണ് പിടികൂടിയത്.
ഒക്ടോബറിൽ ഇന്ത്യയുടെ ഡാറ്റ ബേസിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് അമേരിക്കൻ ഏജൻസി മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തിവരികയായിരുന്നു അധികൃതർ. തുടർന്ന് ഈ മാസം ആദ്യം ഡൽഹി പോലീസിന്റെ സൈബർ വിങ് സ്വമേധയാ കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ വിവരങ്ങളും ചോർത്തിയെന്ന് പ്രതികൾ മൊഴി നൽകി. ഒഡീഷ സ്വദേശിയായ ഒരാളും രണ്ടു ഹരിയാന സ്വദേശികളും ഒരു യുപി സ്വദേശിയുമാണ് പിടിയിലായത്. പിടിയിലായ ഒഡീഷ സ്വദേശി ബി. ടെക് ബിരുദദാരിയാണ്.
81.5 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ പുറത്തുവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കിയിരുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയാണിതെന്നും സാങ്കേതിക രംഗത്തുള്ളവര്‍ വിശേഷിപ്പിച്ചു.
ഗെയിമിങ് പ്ലാറ്റ്ഫോമിലൂടെ പരിചയപ്പെട്ട ഇവർ പെട്ടെന്ന് പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐസിഎംആർ ഡാറ്റ ചോർത്തിയത്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ എഫ്ബിഐ, പാക് സിഎൻഐസി തുടങ്ങിയവയുടെ വിവരങ്ങളും ഇവർ ചോർത്തിയതായാണ് വിവരം.
ഇവർ ഡൽഹി പോലീസ് കസ്റ്റഡിയിലാണുള്ളത്. കേന്ദ്ര അന്വേഷണ ഏജൻസികളും ഇവരെ ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക