ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണത്തില്‍ മാറ്റം. സ്വര്‍ഗവാതില്‍ ഏകാദശിയോടനുബന്ധിച്ചാണ് 23ന് നിലവില്‍ തുടരുന്ന ദര്‍ശന നിയന്ത്രണത്തില്‍ മാറ്റം.
തെക്കു ഭാഗത്തു കൂടി നരസിംഹമൂര്‍ത്തിയെ തൊഴുത് ഒറ്റക്കല്‍ മണ്ഡപത്തിന് സമീപം പ്രവേശിച്ച് പത്മനാഭസ്വാമിയുടെ ശിരസ്, ഉടല്, പാദം എന്നിങ്ങനെ തൊഴുതിറങ്ങാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. അന്നേദിവസം സ്പെഷ്യല്‍ സേവാ ദര്‍ശനം ഉണ്ടായിരിക്കില്ല.
അതേസമയം, ദിവസവുമുള്ള അന്നദാനത്തിന് പുറമേ ഏകാദശി വ്രതം നോക്കുന്ന ഭക്തര്‍ക്ക് പ്രത്യേകമായി ഗോതമ്പ് കഞ്ഞി വിതരണം ചെയ്യും. ഒപ്പം ഭക്തര്‍ക്കായി എസ്.പി ഫോര്‍ട്ട് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ക്ഷേത്രം വടക്കേ നടയിലെ ഓഫീസിനോട് ചേര്‍ന്ന് മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തിക്കും.
ദര്‍ശന സൗകര്യവും സുരക്ഷയും ഒരുക്കുന്നതിന് ക്ഷേത്ര ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗം പൊലീസും നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ക്ഷേത്രത്തില്‍ പുലര്‍ച്ചെ 2.30 മുതല്‍ നിര്‍മാല്യദര്‍ശനം ആരംഭിക്കും, തുടര്‍ന്ന് രാവിലെ 5 മുതല്‍ 6.15, 9.30 മുതല്‍ ഉച്ചയ്ക്ക് 12.30, വൈകിട്ട് 3 മുതല്‍ 6.15, രാത്രി 8 വരെ ഏകാദശിയോട് അനുബന്ധിച്ച് ശീവേലി നടക്കും. തുടര്‍ന്ന് രാത്രി 9.15 മുതല്‍ ദര്‍ശന സൗകര്യം ഉണ്ടായിരിക്കും.
ഏകാദശികളിൽ പ്രധാനമാണ് സ്വർഗവാതിൽ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശി ആണ് സ്വർഗവാതിൽ ഏകാദശിയായി ആചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക