ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മുതലാണ് സന്ദര്‍ശനം പുനരാരംഭിച്ചത്. വൈകീട്ട് നാലരവരെ ഇരുന്നൂറോളം പേര് അണക്കെട്ടുകള്‍ സന്ദര്‍ശിച്ചു. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ടിക്കറ്റ് നിരക്കും പുതുക്കിയിട്ടുണ്ട്. അഞ്ച് മുതല്‍ 12 വരെ പ്രായമുള്ള കുട്ടികള്‍ക്ക് 100 രൂപയും മുതിര്‍ന്നവര്‍ക്ക് 150 രൂപയുമാണ്. പുതിയ നിരക്കില്‍ ബഗ്ഗി കാറിന്റെ ചാര്‍ജും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അണക്കെട്ടിന്റെ പ്രവേശനകവാടത്തിന് വെളിയില്‍ പുതിയ ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിച്ചു. ടിക്കറ്റ് ലഭിക്കാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി. അണക്കെട്ടിനടുത്തേക്ക് വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. ബഗ്ഗികാറുകളിലൂടെയാണ് സന്ദര്‍ശനം അനുവദിച്ചിട്ടുള്ളത്.
വെള്ളാപ്പാറ വഴിമാത്രമേ സന്ദര്‍ശനം അനുവദിക്കുകയുള്ളൂ. അണക്കെട്ടിനു സമീപമുണ്ടായിരുന്ന കച്ചവടക്കാരെ ഗസ്റ്റ് ഹൗസിനു സമീപത്തേക്കുമാറ്റി.
ടിക്കറ്റ് കൗണ്ടറിനുസമീപം സന്ദര്‍ശകരുടെ മൊബൈല്‍ ഫോണ്‍, ക്യാമറ, ബാഗുകള്‍ തുടങ്ങിയവ സൂക്ഷിക്കുവാനുള്ള ക്ലോക്ക് റൂം സ്ഥാപിച്ചിട്ടുണ്ട്. രണ്ടാമത്തെ കൗണ്ടറിനു സമീപമാണ് ടിക്കറ്റ് നല്‍കുന്നത്.
പരിശോധനയ്ക്ക് കൂടുതല്‍ പോലീസുകാരെ നിയമിച്ചു. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്കുശേഷമാണ് കടത്തിവിടുന്നത്. ലഗേജുകള്‍ ഒന്നും കൊണ്ടുപോകാന്‍ അനുവദിക്കില്ല. വൈകീട്ട് 4.30 വരെ മാത്രമേ ടിക്കറ്റ് നല്കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക