തിരുവവന്തപരും: കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഡിസംബര്‍ 31-ന് അമേരിക്കയിലേക്ക് പോകും. വിദഗ്ധ ചികിത്സയ്ക്കായാണ് സന്ദര്‍ശനം. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ജനുവരി 15ന് തിരിച്ചെത്തും. ഭാര്യ കെ. സ്മിതയും സെക്രട്ടറി ജോര്‍ജും ഒപ്പം പോകും. കോണ്‍ഗ്രസിന്റെ കേരളയാത്ര തുടങ്ങുന്നതിന് മുന്നോടിയായാണ് കെപിസിസി പ്രസിഡന്റ് വിദഗ്ധ ചികിത്സയ്ക്കായി പേകുന്നത്.
പേശികള്‍ക്ക് ബലക്ഷയമുണ്ടാകുന്ന ‘മയസ്തീനിയ ഗ്രാവിസ്’ എന്ന രോഗത്തെതുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയിലാണ് കെ സുധാകരന്. നിലവില്‍ ചികിത്സ നടത്തുന്ന ഡോക്ടര്‍മ്മാരുടെ നിര്‍ദേശ പ്രകാരമാണ് മയോ ക്ലിനിക്കില്‍ ചികിത്സ തേടാന്‍ തീരുമാനിച്ചത്. ആശുപത്രി അധികൃതര്‍ക്ക് രോഗം സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
അതേസമയം, തുടര്‍ചികിത്സ ആവശ്യമായി വന്നാല്‍ കേരളയാത്രക്കും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനും ശേഷം വീണ്ടും അമേരിക്കയിലേക്ക് പോകാമെന്നാണ് സുധാകരന്റെ നിലപാട്. ജനുവരി 15ന് തിരിച്ചെത്തിക്കഴിഞ്ഞ് 21നും 28നും ഇടയ്ക്കുള്ള തീയതികളില്‍ കേരളയാത്ര ആരംഭിക്കാനാണ് ശ്രമം. കാസര്‍കോട് നിന്ന് തുടങ്ങി 28 ദിവസമെടുത്ത് 140 നിയോജകമണ്ഡലങ്ങളും കടന്ന് തിരുവനന്തപുരത്തായിരിക്കും യാത്ര സമാപിക്കുക.
കെ. സുധാകരന്റെ അഭാവത്തില്‍ പ്രസിഡന്റിന്റെ ചുമതല വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ആര്‍ക്കെങ്കിലും നല്‍കണമെന്ന തീരുമാനമായിരുന്നു ആദ്യം. എന്നാല്‍ അതിന് പകരം കെപിസിസി അറ്റാച്ച്ഡ് സെക്രട്ടറിയായ കെ ജയന്തിന്റെ നേത്യത്വത്തില്‍ മറ്റ് ഭാരവാഹികള്‍ ചേര്‍ന്ന് പാര്‍ട്ടി കാര്യങ്ങള്‍ ഏകോപിക്കുമെന്ന തീരുമാനമാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക