വണ്ടിപ്പെരിയാർ കേസിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി ജനുവരി ഏഴിന് കെപിസിസിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. എഐസിസിയുടെ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി ‘മകളെ മാപ്പ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുമെന്ന് സംഘടനയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചിട്ടുണ്ട്.
വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കൊലപാതകിക്ക് ശിക്ഷ ഉറപ്പാക്കുക, പ്രതിക്ക് രക്ഷപ്പെടാൻ കേസ് അട്ടിമറിച്ച സർക്കാർ നടപടിക്കെതിരെയും അന്വേഷണത്തിലെയും വിചാരണയിലെയും പിഴവുകൾ തിരുത്തി ശക്തമായ നടപടി സ്വീകരിക്കുക, പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനുവരി ഏഴിന് കെപിസിസിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
ഇതിനായി ഏഴംഗ സംഘാടക സമിതിക്ക് കെപിസിസി രൂപം നൽകിയിട്ടുണ്ട്. കെപിസിസി വൈസ് പ്രസിഡണ്ട് വിപി സജീന്ദ്രൻ, ഡീൻ കുര്യാക്കോസ് എംപി , ഡിസിസി പ്രസിഡണ്ട് സി പി മാത്യു, രാഷ്ട്രീയക്കാര്യ സമിതി അംഗം എം ലിജു, മാത്യു കുഴൽ നടൻ എംഎൽഎ, എസ് അശോകൻ, ജോസി സെബാസ്റ്റ്യൻ എന്നിവരാണ് ഏഴംഗ സംഘാടക സമിതിയിൽ ഉൾപ്പെടുന്നത്.
ഇവരെ കൂടാതെ കെപിസിസി ഭാരവാഹികൾ, ജനപ്രതിനിധികൾ, മനുഷ്യാവകാശ പ്രവർത്തകർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ജനുവരി ഏഴിന് നടക്കുന്ന ജനകീയ കൂട്ടായ്മയിൽ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക