അദാനി ഗ്രൂപ്പിന് ആശ്വസിക്കാം. ഹിൻഡൻബർഗ് റിപ്പോർട്ട് അന്വേഷിച്ച വിദഗ്ധസമിതിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യുന്ന ആരോപണങ്ങൾ സുപ്രീംകോടതി തള്ളി. നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നും കോടതി പറഞ്ഞു.
വസ്തുതാപരമായി സെബിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഏതെങ്കിലും വിധത്തിൽ സ്ഥിരീകരിക്കാൻ എതിർകക്ഷികൾക്ക് സാധിച്ചിട്ടില്ലെന്ന് കോടതി അറിയിച്ചു. പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളുകയും മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സെബിയോട് നിർദ്ദേശിക്കുകയും ചെയ്തു.
ഇത്തരമൊരു വിഷയത്തിൽ ഭരണകൂടത്തിന്റെ റെഗുലേറ്ററി സംവിധാനത്തിലേക്ക് പ്രവേശിക്കാൻ കോടതിക്ക് ആകില്ലെന്നും ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല എന്നും പറഞ്ഞ കോടതി നിക്ഷേപകരുടെ താൽപര്യങ്ങൾ കൂടി കണക്കിലെടുത്ത് വേണം തീരുമാനം എടുക്കാൻ എന്നും നിർദ്ദേശിച്ചു.
അഭിഭാഷകരായ വിശാൽ തിവാരി, എം എൽ ശർമ, കോൺഗ്രസ് നേതാക്കളായ ജയാ താക്കൂർ, അനാമിക ജയസ്വാൾ, എന്നിവ സമർപ്പിച്ച ഹർജികളിൽ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക