തമിഴ്നാട്: പന്തല്ലൂരിൽ മൂന്നു വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ പിടികൂടി കൂട്ടിലാക്കി. മുതുമലയിലെ ഉൾക്കാട്ടിൽ തുറന്നുവിടാനാണു നീക്കം.
പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. പുലിയെ തങ്ങളെ കാണിക്കാതെ കൊണ്ടുപോയെന്നു നാട്ടുകാർ പറയുന്നു. നരഭോജിയായ പുലിയെ തന്നെയാണോ പിടികൂടിയതെന്ന കാര്യത്തിൽ സംശയമുണ്ടെന്നും ഇവർ ആരോപിക്കുന്നുണ്ട്.
മയക്കുവെടി വച്ചാണ് ഇന്ന് ഉച്ചയോടെ പുലിയെ പിടികൂടിയത്. ഇന്നു രാവിലെ എട്ടോടെയാണു പുലിയെ കണ്ടെത്തിയത്. തുടർന്ന് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലിയെ പിടികൂടാനായത്.
അതേസമയം പുലിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി മുതൽ ആരംഭിച്ച നാട്ടുകാരുടെ റോഡ് ഉപരോധം ഇന്നും തുടരുകയാണ്. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ പുലിയെ വെടിവെച്ചു കൊല്ലണം എന്ന് ആവശ്യപ്പെട്ട് ഹർത്താൽ പുരോഗമിക്കുന്നതിനിടെയാണ് പുലിയെ പിടികൂടിയത്.
പന്തല്ലൂർ ബിതേർകാട് മാംഗോ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മകളായ മൂന്നു വയസുകാരി നാൻസിയാണ് മരിച്ചത്. രക്ഷിതാവിന് ഒപ്പം വരികയായിരുന്ന കുട്ടിയെ പുലി ചാടിവീണ് ആക്രമിക്കുകയായിരുന്നു.
കുട്ടിയെ ആക്രമിച്ച പുലി പിന്നീട് മറ്റൊരു സ്ത്രീയെയും ആക്രമിച്ചിരുന്നു ഇവർ നിലവിൽ പന്തല്ലൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക