വീണ്ടും ദുരഭിമാനക്കൊല. തമിഴ്നാട്ടിലാണ് സംഭവം. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ദളിത് യുവാവിനെ വിവാഹം ചെയ്തതിന് അച്ഛനും ബന്ധുക്കളും ചേർന്ന് 19 കാരിയെ ചുട്ട് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 31നാണ് 19 വയസ്സുകാരിയായ ഐശ്വര്യയും ദളിത് യുവാവായ നവീനും വിവാഹിതരാവുന്നത്.
തിരുപ്പൂരിലെ വസ്ത്ര നിർമ്മാണ കമ്പനിയിലെ ജീവനക്കാരനായ നവീൻ വിവാഹശേഷം ഐശ്വര്യയോടൊപ്പം തിരുപ്പൂരിലെ വീര പാണ്ടിയിൽ വീട് വാടകയ്ക്കെടുത്ത് താമസിച്ചു വരികയായിരുന്നു. ജനുവരി രണ്ടിനാണ് മകളെ കാണാനില്ലെന്ന പരാതിയുമായി ഐശ്വര്യയുടെ അച്ഛൻ പെരുമാൾ പോലീസിൽ പരാതി നൽകുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഐശ്വര്യയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ബന്ധുക്കൾക്കൊപ്പം ഐശ്വര്യയെ വിട്ടയച്ചു എന്ന മറുപടിയാണ് നവീൻ പോലീസിനെ സമീപിച്ചപ്പോൾ പോലീസ് നൽകിയത്. അടുത്തദിവസം ഐശ്വര്യ പൊള്ളലേറ്റ മരിച്ചെന്ന് വാർത്തയാണ് നവീൻ അറിയുന്നത്.
കുടുംബത്തിനെതിരെ നവീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അച്ഛനും നാല് ബന്ധുക്കളും ചേർന്ന് ഐശ്വര്യ ചുട്ടുകൊന്നതായി കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഐശ്വര്യയുടെ അച്ഛനും നാല് ബന്ധുക്കളും അടക്കം അഞ്ചു പേരെയാണ് പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക