ന്യൂഡല്‍ഹി: തെരുവുനായ പ്രശ്ന പരിഹാരത്തിനു മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, സുധാന്‍ഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രനിയമവും സംസ്ഥാന ചട്ടങ്ങളും പരിശോധിച്ചശേഷം ആയിരിക്കും സമഗ്രമായ മാര്‍ഗ്ഗരേഖ പുറത്തിറക്കുക എന്നും സുപ്രീംകോടതി പറഞ്ഞു.
തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട് കേരളവും വിവിധ തദ്ദേശ സ്ഥാപനങ്ങളും സംഘടനകളും നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ യാണ് പ്രശ്നപരിഹാരത്തിന് മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.
തെരുവ് നായകളുടെ ശല്യം എത്രത്തോളം ആകാം എന്ന ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സുധാന്‍ഷു ധുലിയ സംശയം ഉന്നയിച്ചത്. രാത്രി മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കുന്ന നായ്ക്കളെ കൊല്ലാനും അനുമതി ഉണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ശല്യം എന്നത് ആപേക്ഷികം ആണെന്ന് കേരള സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് വി.ഗിരി ചൂണ്ടിക്കാട്ടി. ഒരാള്‍ക്ക് ശല്യമാണെന്ന് തോന്നുന്നത് മറ്റൊരാള്‍ക്ക് ആയി കൊള്ളണമെന്നില്ല. ഇക്കാര്യങ്ങളെല്ലാം സമഗ്രമായി പരിശോധിച്ചാല്‍ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ എന്നും വി.ഗിരി ചൂണ്ടിക്കാട്ടി.
അതേസമയം, തെരുവ് നായയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ഫെബ്രുവരി 28 ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക