ശബരിമലയിലെ മകരവിളക്ക് ഉത്സവത്തിന് സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്ത് അധികമായി ആയിരം പോലീസുകാരെ കൂടി നിയോഗിച്ചിട്ടുണ്ട് എന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി അവലോകനയോഗം ചേരുന്നതിന് ആയാണ് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് സന്നിധാനത്ത് എത്തിയത്.
സന്നിധാനം, നിലയ്ക്കൽ, പമ്പ തുടങ്ങിയ ഇടങ്ങളിലായാണ് നാല് എസ് പി മാർ, 19 ഡിവൈഎസ്പിമാർ, 15 ഇൻസ്പെക്ടർമാർ അടക്കം ആയിരം പോലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചിരിക്കുന്നത്. മകരവിളക്ക് കഴിഞ്ഞ മലയിറങ്ങുന്ന ഭക്തർക്കായി കൃത്യമായ എക്സിറ്റ് പ്ലാൻ ആണ് ഒരുക്കിയിരിക്കുന്നത് എന്നും ഉത്സവം സുഗമമായി നടത്തുന്നതിനു വേണ്ട ക്രമീകരണങ്ങൾ എല്ലാം പോലീസ് ഒരുക്കിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു.
അവലോകനയോഗം അവസാനിച്ച ശേഷം സന്നിധാനത്തും പരിസരത്തും സന്ദർശനം നടത്തിയ പോലീസ് മേധാവി സ്ഥിതിഗതികൾ വിലയിരുത്തുകയും ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനർ, മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി എന്നിവരെ കാണുകയും ചെയ്തു.
സന്നിധാനത്തെയും പരിസരത്തെയും സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയ അദ്ദേഹത്തിന് തന്ത്രി പ്രസാദം നൽകുകയും മേൽശാന്തി പൊന്നാടയണിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക