അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനെതിരെ വിമർശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. രാജ്യത്തിന്റെ പരിപാടിയായാണ് ഒരു മത ആരാധനാലയത്തിന്റെ ഉദ്ഘാടനം ആഘോഷിക്കുന്നത് എന്നും ഒരു മതം മാത്രം അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതേതരത്വമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ് എന്നും സ്വാതന്ത്ര്യം ലഭിച്ച അന്നുമുതൽ ഒരു രാജ്യം എന്ന നിലയിൽ ഇന്ത്യയുടെ സ്വത്വമാണ് എന്നും വിശ്വാസികളും അവിശ്വാസികളും സ്വാതന്ത്രസമരത്തിൽ പങ്കെടുത്തിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. മതവിശ്വാസം വ്യക്തിസ്വാതന്ത്ര്യം ആണെന്നും ഓരോ പൗരനും ഭരണഘടനാസ്വാതന്ത്ര്യം തുല്യമായി അനുഭവിക്കണം എന്നു പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ഇന്ത്യൻ മതേതരത്വം മതത്തെയും ഭരണകൂടത്തെയും വേർതിരിക്കുന്നതാണ് എന്ന് ജവഹർലാൽ നെഹ്റു തന്നെ പറഞ്ഞിട്ടുണ്ട്. ഒരു മതം മാത്രം അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ല ഒരു മതം വലുതും മറ്റൊന്ന് ചെറുതും എന്നു പറയാൻ കഴിയില്ല. മതത്തെയും ഭരണകൂടത്തെയും വേർതിരിക്കുന്ന രേഖ ഇപ്പോൾ കുറഞ്ഞു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിന് ബന്ധപ്പെട്ടവരിൽ നിന്നും ക്ഷണം ലഭിച്ചിരുന്നുവെന്നും ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കുന്നവർ എന്ന നിലയിൽ തങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കാത്തതിലൂടെ മതനിരപേക്ഷതയോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുകയാണെന്ന് കൂടി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക